തിരുവനന്തപുരം : നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യകൂമ്പാരമായി മാറിയെന്ന് പരാതികളുയരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തരവും ഫലപ്രദവുമായ മാലിന്യസംസ്കരണത്തിന് കോർപ്പറേഷൻ സെക്രട്ടറി മുൻകൈയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നഗരങ്ങളിൽ രൂപപ്പെട്ട മാലിന്യക്കൂമ്പാരങ്ങൾ വാർത്തകളായിരുന്നു. പഴവങ്ങാടി തോട്, തെക്കനംകര കനാൽ, ശ്രീവരാഹം മാർക്കറ്റ് ജംഗ്ഷൻ, കഴക്കൂട്ടം-കാരോട് ദേശീയപാത, അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപ്പാസ്, ഈഞ്ചക്കൽ, കനകനഗർ എന്നീ സ്ഥലങ്ങളിലാണ് മാലിന്യം തള്ളുന്നതായി കണ്ടത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ മേൽനോട്ടം വഹിക്കണം. ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിൽ പരാതിയുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥലപരിശോധന നടത്തി മാലിന്യ സംസ്ക്കരണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണം. നിലവിലുള്ള മാലിന്യങ്ങൾ പൂർണമായും നീക്കണം. ഇറിഗേഷൻ വകുപ്പിന്‍റെ സഹകരണത്തോടെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപ്പറേഷൻ മുൻകൈയെടുക്കണം. സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് സമയം പാഴാക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.





























