തിരുവനന്തപുരം : നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ വിവിധ ഭക്ഷ്യവിതരണ ശാലകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ന്യൂനതകൾ. നഗരസഭാ പരിധിയിൽ ജലജന്യ-മഴക്കാല പൂർവ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണം പിടികൂടി. നഗരസഭയുടെ പത്തോളം സ്ക്വാഡുകളുടെ നേതൃത്വത്തിൽ ആകെ 95 സ്ഥാപനങ്ങളാണ് ഇന്ന് പരിശോന നടത്തിയത്. ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധന തുടരുമ്പോൾ ഹോട്ടലിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കിൽ ഇവർക്കെതിരെ വരും ദിവസങ്ങളിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശുചിത്വനിലവാരം ഉറപ്പാക്കുന്നതിനായി മേയർ വി.വി. രാജേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഗോപൻ എന്നിവരുടെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന.
നഗരസഭ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. പ്രേം നവാസ് കെ.ബി, ക്ലീൻ സിറ്റി മാനേജർമാരായ മോഹനചന്ദ്രൻ. റ്റി, സുജിത്ത് സുധാകർ എന്നിവരാണ് സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണ ശാലകളും പരിസരവും പൂർണമായും ശുചിത്വമുള്ളതായിരിക്കണമെന്നും, ഹോട്ടലുകളിൽ കുടിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാൻ പാടുള്ളൂവെന്നും നഗരസഭ നിർദേശം നൽകി. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാൻ ഇടയുള്ള ഉറവിടങ്ങൾ പൂർണമായി ഒഴിവാക്കണം. ജനങ്ങൾ ജാഗ്രത പാലിച്ചാൽ മാത്രമേ സാംക്രമിക രോഗങ്ങൾ തടയാൻ കഴിയൂ എന്നും ഇതിനായി പൊതുജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നും തിരുവനന്തപുരം നഗരസഭാ മേയർ പറഞ്ഞു.




























