തമിഴ്നാട്: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സമീപകാല ശ്രമങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്റ്റാലിൻ കത്തയച്ചു. ഔദ്യോഗിക ഭാഷകൾ സംബന്ധിച്ച പാർലമെന്ററി സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംകെ സ്റ്റാലിൻ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയത്.
‘ഒരു രാഷ്ട്രം’ എന്ന പേരിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ നശിപ്പിക്കും. അത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഹാനികരമാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഇത് ഹിന്ദി സംസാരിക്കാത്ത ആളുകളെ പല കാര്യങ്ങളിലും വളരെ പ്രതികൂലമായ അവസ്ഥയിൽ എത്തിക്കുന്നു. ഇത് തമിഴ്‌നാടിന് മാത്രമല്ല അവരുടെ മാതൃഭാഷയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഏതൊരു സംസ്ഥാനത്തിനും വേദനയുണ്ടാക്കുന്നതാണെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു.
സാങ്കേതിക സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസരംഗത്ത് ഹിന്ദിയും പ്രാദേശിക ഭാഷകളും പഠനമാധ്യമമായി ഉപയോഗിക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശകളെ എംകെ സ്റ്റാലിൻ ശക്തമായി വിമർശിച്ചു. ഈ നിർദ്ദേശങ്ങളെ ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള ആക്രമണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം നടപ്പാക്കിയാൽ ഹിന്ദി സംസാരിക്കാത്ത ഒരു വലിയ ജനവിഭാഗത്തെ അവരുടെ സ്വന്തം മണ്ണിൽ രണ്ടാംതരം പൗരന്മാരാക്കുമെന്നും പറഞ്ഞു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടികൾ പോലുള്ള സാങ്കേതിക, സാങ്കേതികേതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠന മാധ്യമം ഹിന്ദിയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അതത് പ്രാദേശിക ഭാഷകളും ആയിരിക്കണമെന്ന് പാർലമെന്ററി പാനൽ അടുത്തിടെ ശുപാർശ ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും ഇംഗ്ലീഷിനേക്കാൾ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകണമെന്നാണ് സമിതി ശുപാർശ ചെയ്തത്.































