മല്ലപ്പള്ളി : പെരുമ്പെട്ടി പട്ടയം സംബന്ധിച്ച പതിവുകമ്മിറ്റി ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു. കമ്മിറ്റി അധ്യക്ഷൻ പ്രമോദ് നാരായൺ എം.എൽ.എ ആണ് കമ്മിറ്റി മാറ്റിവെക്കാൻ തീരുമാനിച്ചത്. 747 ലാൻഡ് പാഴ്സലുകളാണ് ഡിജിറ്റൽ സർവ്വേയിലൂടെ കണ്ടെത്തിയത്. 649 പട്ടയ അപേക്ഷകളാണ് താലൂക്കിൽ കിട്ടിയിട്ടുള്ളത്. ചില വ്യക്തികൾക്ക് ഒന്നിലേറെ അപേക്ഷ ഉള്ളതുകൊണ്ട് അപേക്ഷകരുടെ എണ്ണം 499 ആണ്. ഇതിൽ 43 അപേക്ഷകൾ മാത്രമാണ് പതിവിനു തയ്യാറാക്കിയത്. എല്ലാവർക്കും പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധ ബാനർ ഉയർത്തിയത്. 1971 ആഗസ്റ്റ് 1 നു മുൻപുള്ള കൈവശം ആണെന്ന് അപേക്ഷകൾ രേഖ നൽകി തെളിയിക്കണമെന്നാണ് നിലവിലെ നിയമം. എന്നാൽ വനം ആണെന്ന തെറ്റിദ്ധാരണയിൽ ഭൂമിക്ക് കൈവശരേഖ അല്ലാതെ മറ്റൊരു രേഖയും ലഭിച്ചിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. 1.1.1977 നു മുൻപ് വനം കയ്യേറി താമസിക്കുന്നു എന്നാണ് കൈവശരേഖയിൽ കുറിച്ചിരിക്കുന്നത്. അടുത്തകാലത്ത് ഡിജിറ്റൽ സർവേയിലൂടെയാണ് കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് തെളിഞ്ഞത്.
അതുകൊണ്ട് ഭൂമി സംബന്ധിച്ച രേഖകൾ കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ കൈവശത്തിന്റെ പഴക്കം തെളിയിക്കാൻ കർഷകർക്ക് കഴിയുകയില്ല. അതുകൊണ്ട് പെരുപ്പെട്ടിയിലെ മനുഷ്യജാതി വാസത്തിന്റെ പഴക്കം മറ്റു വിധത്തിൽ നിർണയിച്ച് എല്ലാ കൈവശക്കാർക്കും പട്ടയം അനുവദിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. പതിവു കമ്മറ്റിക്ക് ഓൺലൈനായി അധ്യക്ഷത വഹിച്ചിരുന്ന എംഎൽഎ,വളരെ ചുരുക്കം പേരുടെ ലിസ്റ്റ് മാത്രമേ തയ്യാറായിട്ടുള്ളൂവെന്നും ജനങ്ങളുടെ നിർദ്ദേശം ആണെന്നും മനസ്സിലാക്കി പതിവ് കമ്മിറ്റി റദ്ദാക്കുകയായിരുന്നു.






























