പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്ത ജനസൗഹൃദമായതും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതുമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിലും കാലിയായതുമായ ഖജനാവുമായി അധികാരമേറ്റ യു.ഡി.എഫ് സര്‍ക്കാരിന്റെ പരിമിതിയില്‍ നിന്ന് കൊണ്ട് നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ അവതരിപ്പിച്ച ബജറ്റിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങള്‍ളിലും മുന്‍ കാലങ്ങളിലേക്കാള്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റ് നിര്‍ദേശങ്ങള്‍ ഉള്ളത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഡി.സി സി പ്രസിഡന്റ് പറഞ്ഞു.
ജില്ലയുടെ വികസനത്തിന് നാഴികക്കല്ലാകുന്ന പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍, ജില്ലാ ജയില്‍ കെട്ടിടം, ആറന്മുള്ള കണ്ണാടിക്ക് പ്രോത്സാഹനം, ശബരിമലയെ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയത്, റാന്നിയിലെ ഇന്‍റസ്ട്രിയല്‍ പാര്‍ക്ക്, തിരുവല്ലയിലെ ഐടി പാർക്ക്, മറ്റ് നിയോജക മണ്ഡലങ്ങളിലെ ഉൾപ്പെടെ നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച മുഖ്യമന്ത്രിയേയും അതിന് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച യു.ഡി.എഫ് എം.എല്‍.എ മാരേയും ഡി.സി.സി പ്രസിഡന്റ് അഭിനന്ദിച്ചു.
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിച്ചത് മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ സഹായമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ വനം വന്യജീവി വകുപ്പിന് 283.80 കോടിയും മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ 192.20 കോടി രൂപയും അനുവദിച്ചത് കാടിറങ്ങുന്ന വന്യജീവികളെ മാറ്റി പാര്‍പ്പിക്കുവാനും കൂടുതല്‍ ആര്‍.ആര്‍.ടി സംഘങ്ങളെ നിയോഗിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും വനമേഖലകള്‍ ഉള്‍പ്പെടുന്ന കോന്നിക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളും കൃഷി നാശവും തടയുവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നതായും ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.





























