മരങ്ങാട്ടുപള്ളി: കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവം രണ്ടാം ദിനത്തിൽ മലബാർ സഹോദയ ഒന്നാം സ്ഥാനത്ത്. 347 പോയിന്റുമായാണ് മലബാർ സഹോദയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 341 പോയിന്റുമായി കൊച്ചി സഹോദയ രണ്ടാമതും 341 പോയിന്റുമായി തൃശൂർ സഹോദയ മൂന്നാം സ്ഥാനത്തുമുണ്ട്. 335 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയ നാലാം സ്ഥാനത്തും 327 പോയിന്റുമായി കണ്ണൂർ സഹോദയ അഞ്ചാം സ്ഥാനത്തുമുണ്ട്.
മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്‌കൂൾ 46 പോയിന്റുമായി സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനത്ത് ഉണ്ട്. 40 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയയിലെ ചന്ദ്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. 30 പോയിന്റോടെ തൃശൂർ സഹോദയയിലെ ദേവമാതാ സി.എം.ഐ പബ്ലിക്ക് സ്‌കൂൾ ആണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ന് കോൽക്കളി, പെൺകുട്ടികളുടെ ഭരതനാട്യം, ഒപ്പന, മോഹിനിയാട്ടം, മോണോ ആക്ട്, കുച്ചിപ്പുടി നാടോടിനൃത്തം എന്നീ മത്സരങ്ങളാണ് ഇന്ന് വിവിധ വേദികളിൽ നടക്കുന്നത്.
10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് 140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ ഇന്നലെ തുടക്കമായത്. 4 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ജോസ് കെ മാണി എംപിയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സിലബസിലെയും സിബിഎസ്ഇയിലെയും കലോത്സവങ്ങൾ ഒന്നിച്ച് ഒരു വേദിയിൽ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരുകളും മാനേജ്മെൻ്റുകളും ചിന്തിക്കണമെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു.
ഒന്നിലും പൂർണ്ണത ഇല്ലായ്മയാണ് ഇന്ത്യക്കാരുടെ പ്രധാന ശാപമെന്ന് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. സൗന്ദര്യബോധവും കലാബോധവും സാംസ്കാരിക ബോധവും ഉള്ള സമൂഹത്തെ സൃഷ്ടിക്കണമെങ്കിൽ വിദ്യാർഥികളിലേക്ക് ബാല്യം മുതലേ കലയുടെ അറിവുകൾ പറഞ്ഞുകൊടുക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.































