കൊച്ചി : വിവരാവകാശ മറുപടി നൽകാതിരുന്നതിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (കുസാറ്റ്) അധികൃതർ ഹർജിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിധിച്ചു. കുസാറ്റ് മുൻ അധ്യാപകൻ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നൽകണമെന്ന് വിവരാവകാര കമ്മീഷണർ കെ.വി. സുധാകരൻ ഉത്തരവ് പുറപ്പെട്ടവിച്ചത്.
കുസാറ്റിലെ സന്ദർശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകർപ്പ് ആവശ്യപ്പെട്ടിട്ട് അപേക്ഷകന് ആവശ്യമുള്ള രണ്ട് ദിവസത്തെ രേഖകൾ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നൽകിയത്. നാക്(NAAC) സംഘത്തിന്റെ പരിശോധനയ്ക്കിടയിൽ ഈ രജിസ്റ്റർ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സർവകലാശാല അധികൃതർ പറഞ്ഞത്. ഇത് യുക്തിസഹമല്ലെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മീഷൻ വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.