ഹരിപ്പാട് : കൂട്ടിലിട്ടിരുന്ന അഞ്ഞൂറിലധികം താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മൂന്നുതെങ്ങിൽ സോഫിൻ ഫിലിപ്പിന്റെ (മോനച്ചൻ) എട്ടുമാസം പ്രായമുള്ളതും മുട്ടയിടുന്നതുമായ താറാവുകളാണ് ചത്തത്. പള്ളിപ്പാട് പറയങ്കേരി പാലത്തിനു വടക്ക് ആറ്റുതീരത്ത് കൂട്ടിൽ സൂക്ഷിച്ച താറാവുകളാണ് ചത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വൈകുന്നേരംവരെ തീറ്റിച്ചശേഷം സന്ധ്യയോടെ കൂട്ടിൽ കയറ്റിയതാണ്. വ്യാഴാഴ്ച രാവിലെയാണ് വിവരമറിയുന്നത്.
രാത്രിയിൽ നായ്ക്കൂട്ടം കൂട്ടിൽക്കയറി താറാവുകളെ കടിച്ചുകൊന്നതാണെന്ന് ഷോബി ഫിലിപ്പ് പറഞ്ഞു. താറാവൊന്നിന് 500 രൂപവീതം വിലവരും. ആകെ 2.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിപ്പാട് ചന്ത, പറയങ്കേരിൽ, ആഞ്ഞിലിമൂട് എന്നിവിടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. ജൂണിൽ രോഗംബാധിച്ച് 8,000 താറാവുകളെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.





























