റാന്നി: പെരുനാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടയിൽ അഞ്ചോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇതിൽ സ്കൂൾ വിദ്യാർത്ഥിയടക്കം ഉൾപ്പെടുന്നു. ഒക്ടോബർ 2 ന് മാത്രം മൂന്ന് പേർക്ക് കടിയേറ്റു. ഇതിൽ വെൽഡിങ് വർക്ക്‌ഷോപ്പ് തൊഴിലാളിയായ പെരുനാട് സ്വദേശി വാഴയിൽ അനിൽകുമാറിന് പരിക്ക് ഗുരുതരമാണ്. തെരുവുനായയുടെ അഞ്ചു പല്ലുകൾ അനിൽകുമാറിനെ കാലിൽ തുളച്ചു കയറി. കൂടാതെ കാലിലെ മാംസം ഇളകി മാറിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിന് ജോലിക്ക് പോകുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വെൽഡിങ് വർക്ക്‌ഷോപ്പിലെ ജോലി കഴിഞ്ഞു ഓട്ടോ സ്റ്റാൻഡിനു മുൻവശത്തു എത്തുമ്പോഴാണ് പിന്നാലെത്തിയ തെരുവുനായ അനിൽകുമാറിനെ ആദ്യം ആക്രമിച്ചത്. പിന്നാലെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ശൗര്യത്തോടെ വീണ്ടും കാലിൽ കടിച്ചു വലിക്കുകയായിരുന്നു.
ആളുകൾ ബഹളം വെച്ചതോടെ നായ പ്രദേശത്തു നിന്നും ഓടി മറയുകയായിരുന്നു. പരിക്കേറ്റ അനിൽകുമാർ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സ തേടി. ഇവിടെ നിന്നും വാക്സിനും റ്റി.റ്റി യും എടുത്ത ശേഷം മുറിവിൽ എടുക്കുന്ന പ്രതിരോധ കുത്തി വെയ്പ്പിനായി തുടര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമാണെന്നും വിശ്രമിക്കണമെന്നുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് അനിൽകുമാർ പറഞ്ഞു. അധികൃതരുടെ ഭാഗത്തു നിന്നും തെരുവുനായയെ പിടികൂടി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പെരുനാട് മുണ്ടൻമല സ്വദേശികളായ സ്കൂൾ വിദ്യാർത്ഥികളായ സുദേവിനും രാഹുലിനും ഇതേ ദിവസം പരിക്ക് പറ്റിയിരുന്നു. ഇവരും പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചു. മുമ്പ് തെരുവു നായയുടെ ആക്രമണത്തെ തുടര്‍ന്ന് കൊച്ചുകുട്ടി മരിച്ച സംഭവം ഇവിടുണ്ടായിട്ടുണ്ട്.





























