ഹിസാർ : കർഷക സമരത്തിനെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി രാജ്യസഭ എം.പി രാം ചന്ദർ ജംഗ്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഹരിയാനയിലെ ഹിസാർ ജില്ലയിൽ ധർമശാല ഉദ്ഘാടനം ചെയ്യാനെത്തിയ എം.പിയെ കർഷകർ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ എം.പിയുടെ വാഹനത്തിന്റെ ചില്ലുകളും തകർത്തു.
പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ സംഭവ സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയും കരിങ്കൊടി ഉയർത്തുകയുമായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കർഷകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. തുടർന്ന് കർഷകർ മുദ്രാവാക്യം വിളികളുമായി ഉദ്ഘാടന വേദിക്ക് സമീപത്തേക്ക് പ്രവേശിക്കുകയായിരുന്നു. എം.പിയുടെ അനുയായികളും സംഭവ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
കഴിഞ്ഞ ദിവസം രോഹ്തകിലും എം.പിക്ക് നേരെ കർഷകർ പ്രതിഷേധിച്ചിരുന്നു. പരിപാടിക്കിടെ കർഷക സമരത്തെ കുറിച്ച് എം.പി നടത്തിയ പരാമർശമാണ് പ്രതിഷേധത്തിനിരയായത്. സമരം നടത്തുന്നത് കർഷകരല്ലെന്നും ഒരു പണിയുമില്ലാത്ത മദ്യപാനികളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. സമരം ചെയ്യുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞിരുന്നു.
കാർ തകർത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് ചില കർഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.





























