ന്യൂഡല്‍ഹി : ആറ് കോവിഡ് വാക്സീനുകളുടെ ബൂസ്റ്റര്‍ ഡോസ് സുരക്ഷിതമാണെന്നും പൂര്‍ണ വാക്സിനേഷന്‍ എടുത്തവരില്‍ ഇവയ്ക്ക് ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാക്കാനായെന്നും പഠനം. ഓക്സ്ഫഡ് – ആസ്ട്രസെനക, ഫൈസര്‍ – ബയോഎന്‍ടെക് വാക്സീനുകളുടെ രണ്ട് ഡോസ് എടുത്തവരിലാണ് ബൂസ്റ്റര്‍ ഡോസ് പരീക്ഷണം നടത്തിയത്. ഓക്സ്ഫഡ് – ആസ്ട്രസെനക, ഫൈസര്‍ – ബയോഎന്‍ടെക് വാക്സീനുകള്‍ക്ക് ആറു മാസത്തിന് ശേഷം കോവിഡ് മൂലമുള്ള ആശുപത്രി വാസത്തിനും മരണത്തിനുമെതിരെ യഥാക്രമം 79 ശതമാനവും 90 ശതമാനവും സംരക്ഷണം നല്‍കാനാകുമെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോൾ ഈ സംരക്ഷണം കുറഞ്ഞു വരുമെന്ന് പിന്നീട് പുറത്തു വന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് പല വാക്സീന്‍ നിര്‍മാതാക്കളും മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് എന്ന വാദവുമായി രംഗത്തെത്തിയത്. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനും ആരംഭിച്ചു.
ഓക്സ്ഫഡ് – ആസ്ട്രസെനക, ഫൈസര്‍-ബയോഎന്‍ടെക്, നൊവവാക്സ്, ജാന്‍സന്‍, മൊഡേണ, വാല്‍നേവ, ക്യുവര്‍വാക് എന്നീ ഏഴു വാക്സീനുകളുടെ ബൂസ്റ്റര്‍ ഡോസുകളാണ് പരീക്ഷണ വിധേയമാക്കിയത്. രണ്ട് ഡോസ് ഓക്സ്ഫഡ് – ആസ്ട്രസെനക വാക്സീന്‍ എടുത്തവരില്‍ പ്രതിരോധ പ്രതികരണം വര്‍ധിപ്പിക്കാന്‍ ഈ ഏഴു വാക്സീനുകളുടെയും ബൂസ്റ്റര്‍ ഡോസിന് സാധിച്ചതായി യുകെയിലെ സതാംപ്ടണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഫൈസര്‍ – ബയോഎന്‍ടെക് വാക്സീന്‍ രണ്ട് ഡോസ് എടുത്തവരില്‍ വാല്‍നേവയ്ക്ക് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ പ്രതിരോധ പ്രതികരണം ഉണ്ടാക്കാനായില്ല. മറ്റ് ആറ് വാക്സീനുകളും വര്‍ധിച്ച പ്രതിരോധ പ്രതികരണം ശരീരത്തില്‍ ഉളവാക്കി.
ഏഴു വാക്സീനുകളുടെയും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് കാര്യമായ പാര്‍ശ്വഫലങ്ങളില്ലെന്നും സുരക്ഷിതമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു. കുത്തിവയ്പ്പെടുത്ത ഇടത്ത് വേദന, പേശി വേദന, ക്ഷീണം പോലുള്ള ചില പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സൗള്‍ ഫോസ്റ്റ് ചൂണ്ടിക്കാട്ടി. യുകെയിലെ 18 ഇടങ്ങളിലായി 2878 പേരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്.