തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പോലീസ് സംഘത്തിനും മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി കുടുംബാംഗങ്ങൾ. നെയ്യാറ്റിൻകര കൊറ്റാമത്ത് കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ സംഘത്തിന് മുന്നിൽ കുടുംബാംഗങ്ങൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സംഭവത്തെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. വീടും സ്ഥലവും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്ഥലത്ത് വൻ പോലീസ് സന്നാഹം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികൃതർ ശ്രമം തുടരുകയാണെന്നും വിവരമുണ്ട്. കുടുംബാംഗങ്ങൾ വീടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
പാറശാല സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ഒഴിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.27 വർഷങ്ങൾക്ക് മുമ്പ് ചികിത്സാ ആവശ്യത്തിനായി പാറശാല സ്വദേശിയായ ജെയിംസ് തമിഴ്‌നാട് സ്വദേശി മോഹൻദാസ് എന്ന ഫിനാൻസ് ഉടമയിൽ നിന്ന് 1,60,000 രൂപ കടം വാങ്ങിയിരുന്നു. ഈ വീടും സ്ഥലവും ഈട് നൽകിക്കൊണ്ടാണ് വായ്പ എടുത്തിരുന്നത്. പല തവണകളായി 10 ലക്ഷത്തോളം രൂപ തിരിച്ചടച്ചതായാണ് കുടുംബം അവകാശപ്പെടുന്നത്. പത്ത് വർഷം മുമ്പ് ജെയിംസ് മരണപ്പെട്ടതിന് ശേഷം മോഹൻദാസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. കോടതി വിധിയുമായി എത്തിയ മോഹൻദാസിനോട് 17 ലക്ഷം രൂപ നൽകാമെന്ന് ജെയിംസിന്റെ മകൾ അറിയിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് വീട്ടമ്മയെയും മക്കളെയും നിർബന്ധപൂർവം ഒഴിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
വീട് ഒഴിയാൻ കുറച്ച് സമയം അനുവദിക്കണമെന്ന് കുടുംബം അഭ്യർഥിച്ചിരുന്നെങ്കിലും കോടതി അധികൃതർ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടതോടെയാണ് കുടുംബാംഗങ്ങളെ അനുനയിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.





























