കണ്ണൂര്‍ : പയ്യന്നൂരിൽ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി കിട്ടിയില്ലെന്ന് യുവതിയുടെ കുടുംബം. പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. നീതിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് സുനിഷയുടെ കുടുംബം പറഞ്ഞു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്ന് അമ്മ വനജ ആരോപിച്ചു.
ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്.
കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭർത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഭര്‍ത്താല് വിജീഷനെയും അയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേർത്തിരുന്നു. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയുമാണ് പുറത്തു വന്നത്.