കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആത്മഹത്യ കേസുകളിൽ മുൻ വർഷങ്ങളിലേക്കാൾ വർധനവ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോന്നി, കൂടൽ, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിൽ 2022 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ എഴുപതിൽ അധികം ആത്മഹത്യകൾ ആണ് നടന്നത്.
കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരിയിൽ അഞ്ച് പേരും ഫെബ്രുവരിയിൽ ആറ് പേരും മാർച്ചിൽ രണ്ട് പേരും ഏപ്രിലിൽ രണ്ട് പേരും മേയിൽ ആറ് പേരും ജൂണിൽ നാല് പേരും ജൂലായിൽ രണ്ട് പേരും ഓഗസ്റ്റിൽ മൂന്ന് പേരും സെപ്റ്റംബറിൽ പന്ത്രണ്ട് പേരും ഒക്ടോബറിൽ ഏഴ് പേരും വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്തു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരിയിൽ ഒരാളും മാർച്ചിൽ മൂന്ന് പേരും മേയിൽ അഞ്ച് പേരും ജൂണിൽ രണ്ട് പേരും ജൂലായിൽ ഒരാളും സെപ്റ്റംബർ മാസത്തിൽ ഒരാളും ആത്മഹത്യ ചെയ്തിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി വസ്തുക്കളുടെ ഉപയോഗം, നിരാശ തുടങ്ങിയവ എല്ലാം ആത്മഹത്യകൾക്ക് കാരണമാകുന്നു. വിഷം കഴിച്ചുള്ള ആത്മഹത്യകളും തൂങ്ങി മരണങ്ങളും ആണ് കൂടുതൽ. കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം, വി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ആത്മഹത്യ നിരക്കുകകൾ കൂടുതൽ. ആളുകളെ കാണാതാകുന്ന സംഭവങ്ങളും ഉണ്ട്. ചെറുപ്പക്കാരും വിവാഹിതരും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കോന്നിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കുറവല്ല.
ആത്മഹത്യ നിരക്കുകൾ വർധിക്കുമ്പോഴും ഇത്തരം സംഭവങ്ങളിൽ ആവശ്യമായ കൗൺസിലിംഗ് നൽകുവാൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടത് ആവശ്യമാണ്. കുടുംബ കൗൺസിലിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ ആത്മഹത്യകള്‍ ഒഴിവാക്കാം. കോന്നിയിലെ മലയോര മേഖലകളിലും ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായി കാണാം. വിദ്യാർത്ഥികളിലെ ആത്മഹത്യ നിരക്കുകളും കുറവല്ല. കോന്നിയിൽ ആത്മഹത്യകൾ തുടർ കഥയാകുമ്പോൾ ഇതിനെതിരെ അധികൃതരും ജനങ്ങളും ജാഗരൂകർ ആകേണ്ടത് ആവശ്യമാണ്.