തിരുവനന്തപുരം : മൂന്നാംഘട്ട ലോക്ക് ഡൗണിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകളില്ലാത്ത ആദ്യ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ . അവശ്യസേവനങ്ങൾ മാത്രമാണ് നടക്കുന്നത്. സംസ്ഥാന വ്യാപകമായി മരുന്ന് കടകൾ, പാൽ, മറ്റ് അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾ ഒഴികയുള്ള കടകൾ തുറന്നില്ല. ഹോട്ടലുകളിൽ നിന്ന് രാവിലെ എട്ട് മണി മുതൽ പാർസൽ നൽകുന്നുണ്ട്. 10 മണി വരെ ഓൺലൈൻ ഭക്ഷണവിതരണം നടക്കും. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല.
നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിൽ നഗരങ്ങളിലെ പ്രധാന മൂന്ന് റോഡുകൾ രാവിലെ 5 മുതൽ 10 വരെ അടഞ്ഞ് കിടക്കും. റെഡ് സോൺ ജില്ലയായ കണ്ണൂരിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടഞ്ഞ് കിടക്കുകയാണ്. പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിൽ ഭക്ഷ്യസംസ്ക്കരണ പ്ലാന്റും മരുന്ന് സാമഗ്രികളുണ്ടാക്കുന്ന സ്ഥാപനങ്ങളും ഒഴികെ മറ്റെല്ലാ വ്യവസായ യൂണിറ്റുകളും അടഞ്ഞ് കിടക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാസുമായി വരുന്നവരെ പോലീസ് സുരക്ഷയിൽ വീടുകളിൽ എത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെ യാത്രക്ക് കളക്ടറുടെയോ പോലീസിന്റെയോ പാസ് വേണം. പ്രവാസികൾ മടങ്ങിയെത്തി തുടങ്ങിയതോടെ നിരീക്ഷണവും ജാഗ്രതയും കർശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സമ്പൂർണ്ണ അടച്ച് പൂട്ടൽ പ്രഖ്യാപനം.