കൊച്ചി : ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന ആരോപണം തള്ളി സപ്ലൈകോ. ഓണക്കിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണത്തെയാണ് സപ്ലൈകോ എംഡി അലി അസ്‌കര്‍ പാഷ തള്ളിയത്. ഇടുക്കിയിലെ കര്‍ഷക സംഘങ്ങളടക്കം കേരളത്തില്‍ നിന്നുള്ള നാല് കമ്പനികള്‍ക്കാണ് ഏലം വിതരണത്തിനുള്ള ഓര്‍ഡര്‍ നല്‍കിയത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടല്‍ ഏലയ്ക്ക വിതരണത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാറിന്റെ ഓണകിറ്റില്‍ ഗുരുതര വീഴ്ചയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.
‘കിറ്റിലുള്ളത് നിലവാരം കുറഞ്ഞ ഏലക്കയാണ്. കര്‍ഷകരെ കബളിപ്പിച്ചു കൊണ്ട് കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നില്‍ ‘ അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരും പാവപ്പെട്ടവരുമായ 25 ലക്ഷത്തോളം പേര്‍ക്ക് ഓണകിറ്റ് കൊടുത്തിട്ടില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തള്ളുകയാണ് സപ്ലൈകോ.സംസ്ഥാനത്ത് 92 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 84 ലക്ഷത്തോളം പേരും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. വ്യാഴാഴ്ച വൈകീട്ടുവരെ 60 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കാനായിരുന്നത്.
കിറ്റ് ഒന്നില്‍ 20 ഗ്രാം വീതം 85 ലക്ഷം പാക്കറ്റ് ഏലയ്ക്കാ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈ 31 ന് തന്നെ കിറ്റ് വിതരണത്തിന് തീരുമാനിച്ചതിനാല്‍ ആദ്യ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി. ബാക്കി വരുന്നവയ്ക്ക് ടെണ്ടര്‍ വിളിച്ചാണെടുത്തത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട്ട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്റ്, തൃശ്ശൂരിലെ റോയല്‍ റിച്ച് കമ്പനികളാണ് ടെണ്ടര്‍ വിജയിച്ചത്. ഈ കമ്പനികള്‍ക്കാണ് ഏലം വിതരണത്തിന് അനുവാദം നല്‍കിയത്. ടെണ്ടറില്‍ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഏലയ്ക്കയ്ക്ക് ഉണ്ടായിരുന്നതായും പരിശോധനയില്‍ എവിടെയും ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയിട്ടില്ലെന്നും സപ്ലൈകോ എംഡി വിശദീകരിച്ചു.