ന്യൂഡൽഹി : കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകരെ വിമര്‍ശിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അവസാന ദിനമായ ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് മുതിർന്ന അഭിഭാഷകരെ വിമർശിച്ചത്. മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജഡ്ജിമാർ പറഞ്ഞത്. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താല്‍പര്യങ്ങളെന്ന് വരുത്തുന്നുവെന്നും വിമർശനമുണ്ട്.
കോവിഡ് വ്യാപനം കൈകാര്യം ചെയ്ത വിഷയത്തിൽ കേസുകൾ പരിഗണിക്കുന്നതിൽനിന്ന് ഹൈക്കോടതികളെ വിലക്കിയിട്ടില്ലെന്നും ജസ്റ്റിസുമാരായ എൽ.എൻ. റാവു, എസ്.ആർ. ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുകയും പരാതികള്‍ പരിഹരിക്കുകയുമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതികളിൽനിന്നു കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റിയതും അമിക്കസ് ക്യൂറിയായി അഭിഭാഷകൻ ഹരീഷ് സാല്‍വെയെ നിയമിച്ചതിനെയും മുതിര്‍ന്ന അഭിഭാഷകര്‍ ഉൾപ്പെടെ എതിര്‍ത്തതുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു കാരണം. വിമര്‍ശനങ്ങളെത്തുടര്‍ന്ന് കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഹരീഷ് സാല്‍വെ പിന്മാറിയിരുന്നു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജൻ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണവും വാക്സിനേഷന്റെ ക്രമീകരണവും എങ്ങനെയാണെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ഇന്നലെ ആരാഞ്ഞിരുന്നു. അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ കേസില്‍ അമിക്കസ് ക്യൂറിയായി ചീഫ് ജസ്റ്റിസ് ഇന്നലെയാണ് നിയമിച്ചത്.
വിഷയത്തിൽ എന്താണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചിരുന്നു. രാജ്യമെങ്ങുമുള്ള ആറു ഹൈക്കോടതികൾ സമാന ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയും വിഷയത്തിൽ ഇടപെട്ടത്. ഓക്സിജൻ വിതരണം, ആശുപത്രികളിലെ കിടക്കകൾ, റെംഡെസിവിർ മരുന്നുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ഹർജികളാണ് വിവിധ ഹൈക്കോടതികളിൽ പരിഗണിക്കുന്നത്.
ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊൽക്കത്ത, അലഹാബാദ് ഹൈക്കോടതികളാണ് ഇത്തരം ഹർജികൾ പരിഗണിക്കുന്നത്. ഓക്‌സിജന്‍ വീതരണത്തില്‍ ഉണ്ടാകുന്ന വീഴ്ചയില്‍ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അലഹാബാദ് ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.