ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചുവന്ന മുന്നറിയിപ്പ് ലേബലുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ കരട് നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആരോഗ്യ പ്രവർത്തകർ. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ അളവ് ഉയർന്നാൽ മാത്രമേ ചുവന്ന മുന്നറിയിപ്പ് നൽകാവൂ എന്ന പുതിയ സർക്കാർ വ്യവസ്ഥ പൊതുജനാരോഗ്യത്തെ അവഗണിക്കുന്നതും വ്യവസായ മേഖലക്ക് അനുകൂലമായ ഒരു പഴുത് ഉണ്ടാക്കുന്നതുമാണെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം.
100 ബില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള പാക്കറ്റ് ഭക്ഷണ-പാനീയ നിർമാണ മേഖലയെ ആകെ ഞെട്ടിച്ചതാണ് ഈ ലേബലിങ് നിർദേശം. എന്നാൽ ഈ നിയമം വളരെ അയഞ്ഞതാണെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ആക്റ്റിവിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്. ‘3S ആന്റ് ഔർ ഹെൽത്ത്’ എന്ന സന്നദ്ധ സംഘടനയാണ് ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ആദ്യമായി ഔദ്യോഗിക പരാതി നൽകിയിരിക്കുന്നത്. പഞ്ചസാരയുടെ അളവ് മാത്രം ഉയർന്നാലും അത് ഗുരുതരമായ പ്രമേഹ സാധ്യത ഉണ്ടാക്കുമെന്നും അതിനാൽ രണ്ട് ഘടകങ്ങൾ നിർബന്ധമാക്കുന്നത് അപകടകരമാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി. സെപ്റ്റംബർ 10-നാണ് കോടതി ഹർജി പരിഗണിക്കുക.































