ന്യൂഡൽഹി: ട്രെയിനിലെ തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ട്രെയിനുകളിലെ അമിത തിരക്ക് യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് താഴെ വീണ് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റെയിൽവേയുടെ നിയമാവലികളിൽ (മാനുവലുകളിൽ) ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ (രണ്ടാം ക്ലാസ് യാത്രക്കാരൻ) എന്ന പ്രയോഗം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്ലാസ് വേർതിരിവ് കോച്ചുകൾക്ക് മാത്രമായിരിക്കണമെന്നും യാത്രക്കാരെ അത്തരത്തിൽ തരംതിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ സമത്വ സങ്കൽപ്പങ്ങൾക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2025ൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണു മരിച്ച ഒരു യാത്രക്കാരന്‍റെ ഭാര്യ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിർണ്ണായക ഉത്തരവ്. അപകടത്തിൽപ്പെട്ടയാളുടെ ടിക്കറ്റ് കണ്ടെത്താനായില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് റെയിൽവേ ആക്ട് പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി മരിച്ചയാളുടെ ഭാര്യയ്ക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ട്രെയിനുകളിൽ നിന്ന് വീണുള്ള മരണങ്ങൾ അപൂർവമായ സംഭവങ്ങളല്ലെന്നും, റെയിൽവേയുടെ വൻതോതിലുള്ള പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വെറും കണക്കുകൾ മാത്രമായി തോന്നാമെങ്കിലും, ബാധിക്കപ്പെടുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവിതം തന്നെ തകർക്കുന്ന ദുരന്തങ്ങളാണെന്നും കോടതി ഓർമ്മിപ്പിച്ചു.





























