എഴുകോൺ: ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരി ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ(31) വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ 2 ഡോക്ടർമാർക്കും 2 സ്റ്റാഫ് നഴ്സുമാർക്കും എതിരെ നടപടിക്കു സാധ്യത.ആശുപത്രി തലത്തിൽ അന്വേഷണം നടത്തിയ സമിതി വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചു.അസി.മെഡിക്കൽ സൂപ്രണ്ട് ഡോ.സുശീൽകുമാർ മുർമു, അസി.ഡയറക്ടർ (ഫിനാൻസ്) എ.ഹരീഷ്കുമാർ, ഡോ.രാജീവ് എന്നിവരടങ്ങിയ അന്വേഷണ സമിതിയാണ് ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കമ്മിഷണർക്കു റിപ്പോർട്ട് ഇമെയിൽ ചെയ്തത്. അതിനിടെ, ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത് മതിയായ സൗകര്യമില്ലാതെ ആയിരുന്നുവെന്ന വിവരവും പുറത്തായി. ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയറ്റർ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നതിനാൽ മറ്റൊരു തിയറ്റർ ക്രമീകരിച്ചിട്ടുണ്ട്.
ഇവിടെയാണ് പ്രധാന ശസ്ത്രക്രിയകൾ നടത്തുന്നത്. എന്നാൽ ചിഞ്ചുരാജിന്റെ ശസ്ത്രക്രിയ നടത്തിയത് മറ്റൊരു മൈനർ ഓപ്പറേഷൻ തിയറ്ററിലായിരുന്നുവത്രെ. സിസേറിയൻ പോലെയുള്ള പ്രധാന ശസ്ത്രക്രിയ നടത്താൻ ഒരു സൗകര്യവുമില്ലാത്ത തിയറ്ററാണിത് എന്ന് ഒരു വിഭാഗം ജീവനക്കാർ തന്നെ പറയുന്നു. എസി പ്രവർത്തിക്കാത്ത ഇതിനുള്ളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നാണു സൂചന. അണുബാധ ഉണ്ടായതിന്റെ ഒരു കാരണം ഈ സാഹചര്യമാകാം എന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഉള്ളിൽ കുടുങ്ങിപ്പോയ സർജിക്കൽ മോപ് നീക്കം ചെയ്തത് സാധാരണ ശസ്ത്രക്രിയ നടത്തുന്ന തിയറ്ററിലായിരുന്നു.കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നു ചിഞ്ചുരാജിന്റെ വയറിന്റെ എക്സ്റേ എടുക്കുകയും സ്കാൻ ചെയ്യുകയും ചെയ്തപ്പോഴാണ് സർജിക്കൽ മോപ് ഉള്ളിൽ കുടുങ്ങിയത് തിരിച്ചറിയുന്നതും വീണ്ടും ശസ്ത്രക്രിയ നടത്തി ബന്ധുക്കളെ അറിയിക്കാതെ അതു പുറത്തെടുത്തതും. സ്ഥിതി വഷളായതോടെ ചിഞ്ചുരാജിനെ തിരുവനന്തപുരത്തെ സ്പെഷ്യൽറ്റി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.





























