മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യൻറേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻ തന്നെ മഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മലപ്പുറം ജില്ലാ പോലീസ് മേധാവി, മലപ്പുറം ഡി.വൈ.എസ്.പി, മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കണ്ടെത്തിയത് മനുഷ്യൻറെ തലയോട്ടി തന്നെയാണോ എന്നും, എത്ര കാല പഴക്കമുണ്ടെന്നും സ്ഥിരീകരിക്കാൻ ശാസ്ത്രീയ ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തുനിന്ന് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്താനുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






























