റാന്നി: അയ്യപ്പ ഭക്തി സനാതന ധർമ്മത്തിന്റെ പ്രായോഗിക ആചാരണമാണെന്ന് സ്വാമി പവന പുത്രദാസ്. ശ്രീമത് അയ്യപ്പ മഹാ സത്രത്തിനു മുന്നോടിയായി റാന്നിയിൽ നടന്നു വരുന്ന നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പനും ഭക്തനും ശാന്തിമാരും തന്ത്രിയും ക്ഷേത്രം ഭരണക്കാരും എല്ലാം അയ്യപ്പന്മാർ തന്നെയാകുന്ന ആചാര പദ്ധതിയാണ് അയ്യപ്പ ഭക്തി. സനാധന ധർമ്മത്തിൽ അസന്നിഗ്ധമായി ഉത്ഘോഷിക്കുന്ന മഹാ വാക്യങ്ങൾ വഴികാട്ടുന്നത് എല്ലാം ഒരേ ഈശ്വരന്റെ അംശമാണെന്നാണ്. ആ പദ്ധതിയുടെ നടത്തിപ്പാണ് ശബരിമല ക്ഷേത്രാചാര പദ്ധതികൾ കൊണ്ട് നാം അനുഭവിക്കുന്നത്.
ഏതറിഞ്ഞാൽ പിന്നെ യാതൊന്നും അറിയേണ്ടതില്ലയോ എന്ന വേദ സന്ദേശത്തിന്റെ പൊരുളാണ് അയ്യപ്പൻ. ഭാരതത്തിൽ സനാധന ധർമ്മ പ്രഭാവം പൂർണമായി പ്രകാശിക്കുന്നില്ലെങ്കിൽ അതൊരു കുറവാണ്. ഭാരതമാകെ സഞ്ചരിക്കുമ്പോൾ ഭക്തി മാർഗ്ഗം എല്ലായിടവും ശ്കതിപ്പെട്ടെങ്കിലും സർവ്വ ചരാചരങ്ങളെയും ഈശ്വരന്റെ അംശമായി കാണുന്ന ഭക്തി മാർഗ്ഗം വേണ്ടത്ര ശക്തിപ്പെട്ടിട്ടില്ല എന്ന് കാണാൻ കഴിയും. ഇവിടെയാണ് അയ്യപ്പ ഭക്തിയുടെ പ്രസക്തി.
അയ്യപ്പ ധർമത്തിന്റെ പ്രസക്തി കണക്കിലെടുത്ത് അയ്യപ്പൻറെ മണ്ണായ റാന്നിയിൽ തന്നെ ആദ്യ അയ്യപ്പ ഭാഗവത മഹാ സത്രം നടത്തുന്നത് പ്രശംസനീയമാണ്. അയ്യപ്പ ഭക്തിയുടെ പ്രചാരണത്തിന്റെ ഏറ്റവും മികവുറ്റ വഴിയായി ഞാനിതിനെ വിലയിരുത്തുകയാണെന്നും സ്വാമി പവന പുത്രദാസ് അഭിപ്രായപ്പെട്ടു. അയിരൂർ ഹിന്ദു മഹാ മണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നാരായണീയ പാരായണ യജ്ഞം നടന്നത്. സത്ര വേദിയിൽ അന്നദാന സമർപ്പണവും നടന്നു. സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കൺവീനർ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുട്ടപ്പൻ, സാബു പി, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ, മോഹന ചന്ദ്രൻ, ആചാര്യ വിജയലക്ഷ്മി ടീച്ചർ എന്നിവർ പ്രസംഗിച്ചു.