തിരുവനന്തപുരം : കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഈ വരുന്ന തിങ്കളാഴ്ച അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ ദേശീയ നേതാക്കളടക്കം വലിയൊരു നിര തന്നെ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് വൻ ആഘോഷമാക്കാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഇതിനുപുറമെ, കോൺഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി , സിദ്ധരാമയ്യ എന്നിവരും ചടങ്ങിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രമുഖരായ എല്ലാവരെയും ചടങ്ങിലേക്ക് എത്തിക്കാനാണ് നിലവിലെ നീക്കം. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി എത്തുമോ എന്ന കാര്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. വിജയെ ചടങ്ങിലേക്ക് എത്തിക്കാനുള്ള സജീവമായ നീക്കങ്ങൾ നടക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുമായും കോൺഗ്രസുമായും വിജയ് നിലവിൽ നല്ല ബന്ധം പുലർത്തുന്നതിനാൽ അദ്ദേഹം എത്തുമെന്ന് അണികൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കൊപ്പം തന്നെ മഴുവൻ മന്ത്രിമാരും 18-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന കർശന നിലപാടിലാണ് വിഡി സതീശൻ.






























