തിരുവനന്തപുരം: സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നിലവിൽ ഏഴ് മന്ത്രിമാരുടെ പേരുകളിൽ മാത്രമാണ് കോൺഗ്രസിൽ ധാരണയായത്. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം വേണമന്നതിൽ ഉറച്ചുനിൽക്കുന്നതും വകുപ്പ് വിഭജനവും കോൺഗ്രസിന് തലവേദനയാണ്. കെ.സി വേണുഗോപാൽ പക്ഷം മുന്നോട്ടുവച്ച എട്ടു പേരുകളിൽ നിലവിൽ അഞ്ചുപേരുടെ പേരുകളാണ് അംഗീകാരമായത്. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എം, ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചെന്നിത്തലക്കൊപ്പം അൻവർ സാദത്തിനെയോ ഐസി ബാലകൃഷ്ണനെയോ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. അൻവർ സാദത്തിനാണ് ചെന്നിത്തല മുഖ്യപരിഗണന നൽകുന്നത്. ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
കെ.മുരളീധരനെ കൂടാതെ ചാണ്ടി ഉമ്മനെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വി.ഡി സതീശൻ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാമുദായിക സമവാക്യങ്ങളും കൂടി പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് മന്ത്രിമാർ വൈകുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. രണ്ട് മന്ത്രി സ്ഥാനത്തിൽ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുന്നതും കോൺഗ്രസിന് തലവേദനയാണ്. ഒരു മന്ത്രി പദവിയും ചീഫ് വിപ്പ് സ്ഥാനംനൽകാമെന്ന് അറിയിച്ചെങ്കിലും ജോസഫ് ഗ്രൂപ്പ് വഴങ്ങിയിട്ടില്ല. ഒറ്റ എംഎൽഎമാർ ഉള്ളകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാം എന്നതിലുംഎതിർപ്പ് തുടരുകയാണ്. പൂർണ്ണസമയം മന്ത്രിസ്ഥാനം വേണമെന്നാണ് മാണി സി കാപ്പൻ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാട്.






























