കൊയിലാണ്ടി : ഓണക്കാലത്ത് പൊതുവിപണിയിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ വിലക്കയറ്റവും പൂഴ്‌ത്തിവെപ്പും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപവത്‌കരിച്ച് പരിശോധനതുടങ്ങി. കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി, ബാലുശ്ശേരി ഭാഗങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന, സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളിലും മത്സ്യ മാംസ വിതരണ ശാലകളിലും പരിശോധന നടന്നു.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അമിത വില ഈടാക്കുന്നതുമായി ശ്രദ്ധയിൽപ്പെട്ട സ്ഥാപന ഉടമകൾക്കെതിരേ കളക്ടർക്ക് റിപ്പോർട്ട് നൽകും. വരുംദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയ്ക്ക് അസി. താലൂക്ക് സപ്ലൈ ഓഫീസർ എസ്. മുരഹരക്കുറുപ്പ് നേതൃത്വം നൽകി. റേഷനിങ് ഇൻസ്പെക്ടർമാരായ ടി.പി രമേശൻ, കെ.സുരേഷ്, ജി.എസ് ബിനി, ജ്യോതി ബസു എന്നിവർ പങ്കെടുത്തു.