മഹാകവി രബീന്ദ്രനാഥ് ടഗോറിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് എണ്‍പത്തി ഒന്ന് വയസ്. കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്‍റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്. ടാഗോറിന്റെ കൃതികളിൽ നിരവധി നോവലുകൾ, ചെറുകഥകൾ, ഗാനസമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതിമാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു..
ടാഗോറിന്‍റെ രണ്ട് ഗാനങ്ങൾ ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ന്ദേശീയഗാനങ്ങളാണ്-ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും. ജീവിതത്തിലെ അവസാന വർഷങ്ങളിൽ ടാഗോർ ലോകപ്രസിദ്ധനായിരുന്നു. പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളിൽ. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊൽക്കത്തയിൽ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാക്കി ടാഗോർ പ്രാസം ഇല്ലാതെ രണ്ട് തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പിൽക്കാലത്ത് രചിക്കപ്പെട്ട “അപരാജിതോ” പോലെയുള്ള കൃതികൾക്ക് ചുവടു പിടിച്ചു . അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ. 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത് രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി. മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ് 7-ന് തന്‍റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച് മരണമടഞ്ഞു. ടാഗോറിന്‍റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു.