കാബൂൾ: സ്ത്രീകളോട് വീടുകളിലിരുന്നു ജോലിയെടുക്കാൻ താലിബാൻ നിർദേശിച്ചു. സ്വന്തം സുരക്ഷ കണക്കിലെടുത്തു സ്ത്രീകൾ പുറത്തു ജോലിക്കു പോകരുതെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് വാർത്താസമ്മേളനത്തിലാണു വ്യക്തമാക്കിയത്. സ്ത്രീകൾക്കു ജോലിയെടുക്കാൻ തടസ്സമുണ്ടാവില്ലെന്നാണ് അധികാരം പിടിച്ചതിനു പിന്നാലെ താലിബാൻ പറഞ്ഞത്. സ്ത്രീസ്വാതന്ത്രിയപ്രശ്നം ചൂണ്ടിക്കാട്ടിയാണു ലോകബാങ്ക് കഴിഞ്ഞദിവസം സഹായം നിർത്തിവെച്ചത്. 1996–2001 ൽ താലിബാൻ അധികാരത്തിലിരിക്കെ സ്ത്രീകളെ ജോലിസ്ഥലത്തു വിലക്കിയിരുന്നു.
അതിനിടെ കടുത്ത പണക്ഷാമം നേരിടുന്ന അഫ്ഗാനിൽ ഏതാനും ബാങ്കുകൾ ഇന്നലെ തുറന്നു. ഒരാഴ്ചയിലേറെ അടഞ്ഞുകിടക്കുന്ന ബാങ്കുകൾ തുറന്നതോടെ പണം പിൻവലിക്കാനായി നീണ്ട നിര പ്രത്യക്ഷപ്പെട്ടു. എടിഎമ്മുകൾ കാലിയായതോടെ രാജ്യത്തു കറൻസി ക്ഷാമമുണ്ട്.