ഡൽഹി : തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ഗവർണറുടെ നടപടികളെയും കുറിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തന്റെ പ്രതികരണം രേഖപ്പെടുത്തി. ഗവർണറുടെ നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു പാർട്ടിക്ക് അല്ലെങ്കിൽ മുന്നണിക്ക് വ്യക്തമായ ജനവിധി ലഭിക്കുമ്പോൾ ഗവർണർ എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും നിലവിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെയോ, അല്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിൽ അവരുടെ നേതാവിനെയോ ആണ് ഗവർണർ ക്ഷണിക്കേണ്ടിയിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ ഈ രണ്ട് കാര്യങ്ങളും സംഭവിക്കാത്തതാണ് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ഈ ആശയക്കുഴപ്പങ്ങൾ നീങ്ങിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ മാത്രം കുറവുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായി അവർ മാറിയിരിക്കുകയാണ്. ഇപ്പോൾ 120-ലധികം അംഗങ്ങളുടെ പിന്തുണ അവർക്കുണ്ടെന്നും, സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി നേതാക്കൾ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.





























