കോഴിക്കോട് : കാലവർഷം കഴിഞ്ഞ് തുലാവർഷവും അവസാനിക്കാറായിട്ടും മഴയ്ക്ക് ശമനമില്ലാത്തത് റബ്ബർ കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. സാധാരണയുള്ള മഴ കഴിഞ്ഞ് റബ്ബറിന്റെ സീസണായിട്ടും മഴ തുടരുന്നത് ചെറുകിട, വൻകിട റബ്ബർ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കർക്കിടകം കഴിഞ്ഞ് ചിങ്ങമാസത്തിൽ സാധാരണ റബ്ബർ തെളിച്ചു തുടങ്ങുന്നതാണ്. എന്നാൽ കർക്കിടകവും മൂന്ന് മാസം കഴിഞ്ഞ് വൃശ്ചികവുമെത്തിയിട്ടും റബ്ബർ ടാപ്പിങ് പുനഃരാരംഭിക്കാൻ കഴിയാതെ വലയുകയാണെന്ന് കർഷകർ പറയുന്നു.
റബ്ബറിൽ നിന്ന് ഏറ്റവുംകൂടുതൽ ഉൽപാദനം കിട്ടുന്ന സമയമാണ് നവംബർ-ഡിസംബർ മാസങ്ങൾ. മഴ നിൽക്കാത്തതും തണുപ്പുതുടങ്ങാത്തതും പാലുൽപാദനത്തിൽ വലിയ കുറവ് വരുത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് ദിവസം കുറഞ്ഞത് നൂറ് ലിറ്റർ റബ്ബർ പാൽ ശേഖരിക്കുന്നതായിരുന്നു. എന്നാൽ ഈ വർഷം അത് 65 ലിറ്ററിനും 70 ലിറ്ററിനും ഇടയിലായി ചുരുങ്ങിയിരിക്കുകയാണ്. ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്, കോഴിക്കോട് തലയാട് റബ്ബർപാൽ സംഭരിച്ച് വ്യാപാരം ചെയ്യുന്ന ഈങ്ങാപ്പുഴ സ്വദേശി റോയിച്ചൻ ഇ.കെ. പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നല്ല വിലയാണ് റബ്ബർ ഷീറ്റിന് ഉള്ളത്. ഗ്രേഡ് 4 ഷീറ്റിന് കിലോഗ്രാമിന് 185 രൂപയാണ് വില. ഇതിന് ആനുപാതികമായ വില ഒട്ടുപാലിനും ലഭിക്കും. എന്നാൽ കടയിലേക്ക് എത്തുന്ന റബ്ബർ ഷീറ്റിന്റെ അളവിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കച്ചവടം വളരെ മോശമാണ്-കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയിൽ റബ്ബർ ഷീറ്റ് കച്ചവടം നടത്തുന്ന മാത്തുക്കുട്ടി കൈതക്കുളത്ത് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് 145 രൂപയാണ് റബ്ബറിനു വില. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനു പുറമെ കോവിഡ് കാരണം ഇറക്കുമതി നടക്കാത്തതുമാണ് ഇവിടെ റബ്ബർ വില ഉയർന്നു നിൽക്കുന്നതിന് കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തുന്നുണ്ട്-മാത്യു പറഞ്ഞു.
തോരാതെ പെയ്യുന്ന മഴയും ചോർച്ചയും കാരണം പ്ലാസ്റ്റിക് ഇട്ടവർക്കു പോലും ഈ വർഷം നന്നായി ഉൽപാദനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ റബ്ബർ ഉൽപാദനത്തിന്റെ താളം തെറ്റിക്കുകയാണ്. മറ്റ് വരുമാന മാർഗങ്ങളില്ലാത്ത കർഷകരെ വലിയതോതിലാണ് ഇത് ബാധിച്ചിരിക്കുന്നത്. മഴക്കാലം തുടങ്ങുന്നതിന് മുൻപ്, മേയ് മാസം അവസാനത്തോടെ പ്ലാസ്റ്റിക് ഇട്ടിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മുറിച്ചു കളഞ്ഞിരിക്കുകയാണ്. ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയിൽ റബ്ബർ വെട്ടാനേ കഴിയുന്നില്ല. തോരാതെ പെയ്യുന്ന മഴയിൽ റബ്ബർ വെട്ടുന്നത് ദുഷ്കരമാണ്. പ്ലാസ്റ്റിക് ഇട്ട് റബ്ബർ വെട്ടുമ്പോൾ പട്ട മരവിപ്പ് പോലുള്ള രോഗങ്ങൾ ഏറുമെന്ന് റബ്ബർ കർഷകനായ വാണിയപ്പുരയ്ക്കൽ തോമസ് പറഞ്ഞു.
പ്ലാസ്റ്റിക് ഇടാത്തതിനാൽ വലിയ മഴ കഴിഞ്ഞ് ചിങ്ങമാസം ആകുന്നതോടെ റബ്ബർ തെളിക്കാമെന്ന് കരുതിയതാണ്. എന്നാൽ ഇതുവരെയും മഴ തീരാത്തതു കാരണം ഉത്പാദനം തുടങ്ങിയിട്ടില്ല. നവംബർ കഴിയാറായി. ഏറ്റവും കൂടുതൽ പാൽ കിട്ടുന്ന സമയമാണിത്. കുറച്ച് ആഴ്ചകൾ കൂടി കഴിഞ്ഞാൽ റബ്ബറിന്റെ ഇല പൊഴിയുകയും പാലുത്പാദനം വീണ്ടും കുറയുകയും ചെയ്യും. ജനുവരിയാകുന്നതോടെ കാറ്റും തുടങ്ങും. ചുരുക്കത്തിൽ ഈ സീസണിലെ ഉത്പാദനം നടക്കുകയേ ഇല്ല, റബ്ബർ കർഷകനായ മാടപ്പാട്ട് അബ്രാഹം പറഞ്ഞു.