ഹൈദരാബാദ്: ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതിനെ ചൊല്ലി ഹൈദരാബാദിലെ സെക്കന്ദരാബാദിൽ സംഘർഷാവസ്ഥ. കുർമഗുഡ മുതിയലമ്മ ക്ഷേത്രത്തിലെ വിഗ്രഹമാണ് തകർത്തത്. സംഭവത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി നേതാവ് മാധവി ലതയും പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാവ് വിഗ്രഹത്തിൽ ചവിട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാൾക്കെതിരെ ക്ഷേത്രങ്ങളിൽ അതിക്രമം നടത്തിയതിന് രണ്ട് കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ക്ഷേത്രം സന്ദർശിച്ച ബി.ജെ.പി തെലങ്കാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജി. കിശൻ റെഡ്ഡി, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഹൈന്ദവ ക്ഷേത്രങ്ങൾ സംരക്ഷിക്കൽ സംസ്ഥാന സർക്കാറിന്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





























