തൊടുപുഴ: അധികാര ദുര്‍വിനിയോഗവും അഴിമതിയും ക്രമക്കേടും നടത്തിയതിന് ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ജി ശ്രീമോനെ പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തു.കാസര്‍കോഡ് ക്രൈംബ്രാഞ്ചില്‍ ഇന്‍സ്പെക്ടര്‍ ആയിട്ടാണ് നിയമനം. മന്ത്രി ജി.ആര്‍. അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ ഇന്‍സ്പെക്ടര്‍ ഡി. ഗിരിലാലിനെ വിജിലന്‍സിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ശ്രീമോനെ പുതുതായി നിയമിച്ചു കൊണ്ടുള്ളതും വന്നിരിക്കുന്നത്.
കോട്ടയത്ത് ക്രൈംബ്രാഞ്ചില്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കുമ്ബോഴാണ് ശ്രീമോനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടത്. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവിധ കേസുകളില്‍ ശ്രീമോന്‍ അനാവശ്യമായി ഇടപെട്ടത് സംബന്ധിച്ച് നിരവധി പരാതികള്‍ വന്നത് കോടതി ശ്രദ്ധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീമോനെതിരായ മുപ്പതോളം പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് ഉത്തരവിട്ടത്. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ് നടത്തിയ അന്വേഷണത്തില്‍ 18 പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ട് ആയിരം പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തൊടുപുഴ ഇന്‍സ്പെക്ടര്‍ ആയിരിക്കുമ്ബോള്‍ ഒരു വസ്തു ഇടപാട് കേസില്‍ ശ്രീമോന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സസ്പെന്‍ഷന് പിന്നാലെ തുടരന്വേഷണം നടത്തി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.ഇതിനെതിരേ സര്‍ക്കാരിന് ശ്രീമോന്‍ നല്‍കിയ പരാതിയില്‍ വീണ്ടും അന്വേഷണം നടന്നു. ഐജി വിജയ് സാഖറേയ്ക്കായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരികെ എടുത്തതും കാസര്‍കോഡ് പോസ്റ്റ് ചെയ്തതും. 18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിവു സഹിതം വിജിലന്‍സ് ഐജി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവഗണിച്ചാണ് ശ്രീമോനെ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്.





























