പത്തനംതിട്ട: മുൻമന്ത്രിയും ഇപ്പോഴത്തെ എം.എൽ.എയുമായ കെ.ടി.ജലീൽ നടത്തിയിട്ടുള്ള ദേശവിരുദ്ധ പ്രസ്താവനയിൽ നടപടി സ്വീകരിച്ച് ജലീലിനെ എം.എൽ.എ പദവിയിൽനിന്നും നീക്കം ചെയ്യണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീർ ( സ്വതന്ത്ര കാശ്മീർ) എന്ന് വിളിയ്ക്കുന്ന ജലീലിന്റെ മനസ്സ് സിമി എന്ന തീവ്രവാദ സംഘടനാ പ്രവർത്തകന്റെ വികാരമാണ് കാണിയ്ക്കുന്നത്.
കാശ്മീരിന്റെ മണ്ണിൽ നിന്നും തീവ്രവാദികളാൽ ആട്ടിയോടിക്കപ്പെട്ട് അഭയാർത്ഥികളായി മറ്റ് സ്ഥലങ്ങളിൽ കഴിയുന്ന പണ്ഡിറ്റ് സമൂഹത്തിന്റെ വേദന കാണാൻപോലും കണ്ണില്ലാത്ത ജലീൽ എന്ന ആട്ടിൻതോലിട്ട ചെന്നായയെ രാജ്യസ്നേഹികളായ ജനങ്ങൾ പൊതു സമൂഹത്തിൽ നിന്നും ആട്ടിപ്പായിയ്ക്കുകയാണ് വേണ്ടത്. കാശ്മീരിൽ അധിനിവേശം നടത്തിയത് ഇന്ത്യയാണ് എന്ന ധ്വനിയോടെ പോസ്റ്റ് ചെയ്തിട്ടുള്ള ജലീലിന്റെ അഭിപ്രായത്തെ പരസ്യമായി തള്ളിപ്പറയുന്നതിന് കേരളത്തിലെ എല്ലാ രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക – സാമുദായിക സംഘടനകളും പരസ്യമായി മുന്നോട്ട് വരണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആഹ്വാനം ചെയ്തു.
സംസ്ഥാന നേതൃയോഗത്തിൽ പ്രസിഡന്റ് പ്രൊഫ. വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽ മഠം വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ പോറ്റി,ജോയിന്റ് സെക്രട്ടറി കുടൽമന വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര ഗണപതി പോറ്റി, രജിസ്ട്രാർ ദിലീപ് നാരായണൻ നമ്പൂതിരി, പി.ആർ.ഓ.കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.