ചെങ്ങന്നൂര്‍ : മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേതത്തില്‍ വിലപിടിപ്പുള്ള ഇറിഡിയം ലോഹത്തിന്റെ നിക്ഷേപം ഉണ്ടെന്ന് പറയപ്പെടുന്ന താഴികക്കുടം മോഷണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാലു പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി. പി.ടി ലിജു, പി.ഗീതാനന്ദന്‍, കെ.ടി സജീഷ്, എസ്.ശരത് കുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള നേതാക്കളാണ് കേസിനു പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപടികള്‍ ആരംഭിച്ചു. നിലവില്‍ പ്രതികളായവരെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
2011 ഒക്ടോബർ 20 നാണ് ക്ഷേത്രത്തിലെ താഴികക്കുടം മോഷണം പോയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ താഴികക്കുടം കണ്ടെത്തിയിരുന്നു. പരാതിക്കാര്‍ ഉള്‍പ്പെട ഏഴു പേരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി കേസ് ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഇറിഡിയം എടുക്കുന്നതിനു വേണ്ടി പല പ്രൈവറ്റ് കമ്പനികളും അക്കാലത്ത് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ക്ക് കോടികൾ വാഗ്ദാനം ചെയ്തതായിട്ടാറിയാമെന്ന് പ്രതികള്‍ പറയുന്നു. ക്ഷേത്രത്തിലെ താഴിക കുടം മോഷണം പോകാതിരിക്കുന്നതിനു വേണ്ടി കരയോഗത്തിലെ ചെറുപ്പക്കാരായ പത്തു പേരോളം അടങ്ങുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കാവൽ ക്ഷേത്രത്തിന് രാത്രിയും, പകലും ഒരുക്കിയിരുന്നു.
ഇങ്ങനെയിരിക്കെയാണ് 20.10.2011 രാവിലെ ഇറിഡിയം താഴിക കുടം മോഷണം പോയതായി കാണപ്പെടുന്നത്. അന്നിരുന്ന ചെങ്ങന്നൂർ സബ് ഇന്‍സ്പെക്ടര്‍ ശ്രീമോന്‍ രണ്ടു ദിവസത്തിനു മുന്‍പ് ക്ഷേത്രക്കമ്മറ്റിക്കാരോട് മോഷണം നടത്തുവാൻ ശ്രമം നടക്കുന്നതായി പോലീസിന് അറിവു ലഭിച്ചിട്ടുണ്ട് എന്നവിവരം അറിയിച്ചതായും കാവല്‍ ശക്തമാക്കണമെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഡോ.ആര്‍ ജോസ് പരാതി നല്‍കിയ നിലവിലെ പ്രതികളായവരെ ഓഫീസില്‍ ഇന്നലെ വിളിച്ചുവരുത്തി. നാലു പേരുടെയും മൊഴിയെടുത്തതായും വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കുമെന്നും ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ഡോ.ആര്‍ ജോസ് പറഞ്ഞു.
































