കൊപ്പം : നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിനു യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന കേസിലെ പ്രതി മുളയന്‍കാവ് പാലപ്പുഴ ഹക്കീം (27) കടുത്ത ലഹരിക്ക് അടിമയായിരുന്നുവെന്നു പോലീസ്. സിറിഞ്ചുകള്‍, വിദേശ മദ്യക്കുപ്പി ശേഖരം, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഒഴിഞ്ഞ കവറുകള്‍ തുടങ്ങിയവ ഹക്കീം താമസിച്ചിരുന്ന വാടകവീടിന്‍റെ വിവിധ മുറികളില്‍ നിന്നായി പോലീസ് കണ്ടെടുത്തു.
മുളയന്‍കാവ് പെരുബ്രത്തൊടി അബ്ദുസലാമിന്‍റെയും ആയിഷയുടെയും മകന്‍ അര്‍ഷദ് (21) ആണ് കൊല്ലപ്പെട്ടത്. ഹക്കീമിന്‍റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അര്‍ഷദ്. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഈ വാടകവീട്ടില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അര്‍ഷദ് ക്രൂരമര്‍ദനത്തിന് ഇരയായത്. വിശദമായ ചോദ്യം ചെയ്യലിനു ഹക്കീമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമുള്ള തെളിവെടുപ്പിലാണ് ആക്രമണത്തിനു ലഹരിയും കാരണമായെന്നതിന്‍റെ തെളിവുകള്‍ ലഭിച്ചത്.
ഹക്കീമിനൊപ്പം താമസിച്ചിരുന്നവരും ലഹരിക്ക് അടിമയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ലഹരിമാഫിയയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും അര്‍ഷദിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അര്‍ഷദിനെ ആശുപത്രിലെത്തിക്കാന്‍ ഹക്കീമിനെ സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യും.





























