ഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മൂന്നാം തവണയും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. അഴിമതി ഇല്ലാതാക്കുക എന്നതിനാണ് കഴിഞ്ഞ 10 വർഷമായി ഈ സർക്കാർ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ അഴിമതിക്കെതിരെ കർശന നടപടിയെടുക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഴിമതി എന്ത് തന്നെയായാലും അത് രാജ്യത്തെ ജനങ്ങളെയാണ് ബാധിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പണം തട്ടിയെടുക്കുന്നവർക്കെതിരായ നടപടി അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷം അവരെ ലക്ഷ്യമിടുകയാണെന്ന തരത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്.
ഇഡി അന്വേഷിക്കുന്ന കേസുകളിൽ 3% മാത്രമാണ് രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടുള്ളത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഈ സർക്കാർ അഴിമതിക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്, അല്ലാതെ വ്യക്തികൾക്കെതിരെയല്ല. അഴിമതിക്കെതിരായ നടപടി ഭയക്കുന്നവരാണ് ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത്. 2014 മുതൽ അഴിമതി അവസാനിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.





























