ന്യൂഡൽഹി : വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പഞ്ചാബ് രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസുമായി ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ച പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങിന്റെ നീക്കങ്ങൾ ഏറെ നിർണായകമാണ്. ഒരുവർഷത്തോളം നീണ്ട കർഷക സമരങ്ങൾക്കൊടുവിൽ വിവാദ നിയമങ്ങൾ റദ്ദാക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ അമരീന്ദർ സിങ് ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
പഞ്ചാബിനും സിഖുകാർക്കും ഏറെ പ്രധാനമായ ഗുരുനാനാക് ജയന്തി ദിനത്തിലാണ് കർഷകർക്ക് അനുകൂലമായ നിർണായക പ്രഖ്യാപനത്തിനായി മോദി തെരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്. ഈ മഹത്തായ ദിനത്തിൽ തന്നെ മുഴുവൻ പഞ്ചാബികളുടെയും ആവശ്യങ്ങൾ അംഗീകരിച്ച് മൂന്ന് കരിനിയമങ്ങളും പിൻവലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും അമരീന്ദർ പ്രതികരിച്ചു. കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും അമരീന്ദർ ട്വീറ്റ് ചെയ്തു.
മോദിയെ പ്രത്യേകം അഭിനന്ദിച്ചുള്ള അമരീന്ദറിന്റെ ഈ വാക്കുകൾ കോൺഗ്രസിനുള്ള വ്യക്തമായ മറുപടിയാണ്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാനുള്ള സാധ്യതകൾ ബലപ്പെടുന്നതിന്റെ സൂചന കൂടിയാണിത് കോൺഗ്രസ് വീട്ടതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദർ തന്റെ നിലപാട് സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പും കോൺഗ്രസിന് നൽകിയിരുന്നു. നിയമങ്ങൾ പിൻവലിക്കുമെന്ന തീരുമാനത്തോടെ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തിലും വലിയ മാറ്റങ്ങൾ ബിജെപി പ്രതീക്ഷിക്കുന്നു. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചേക്കില്ലെന്ന് പ്രീ പോൾ സർവേകൾ മാറിയേക്കാം.
കഴിഞ്ഞ വർഷം സമരം ആരംഭിച്ചതു മുതൽ കർഷകർക്ക് പൂർണ പിന്തുണ നൽകിയ അമരീന്ദറിന് ബിജെപിയിലേക്ക് അടുക്കാനുള്ള പ്രധാന തടസവും ഈ നിയമങ്ങളായിരുന്നു. എന്നാൽ ഇവ പിൻവലിക്കാൻ കേന്ദ്രം തയ്യാറായതോടെ കാര്യങ്ങൾ അനുകൂലമായി. ഇതുവഴി ബിജെപിയുമായി കൂട്ടുകെട്ടിലേക്ക് നീങ്ങാനും അമരീന്ദറിന് കഴിയും. കീഴടങ്ങി നേട്ടമുണ്ടാക്കാമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു