തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേടെന്ന കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്. 262 കോടി സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. ധനക്കമ്മിയും റവന്യു കമ്മിയും കുറച്ച് കാണിക്കാനുള്ള നീക്കം നടന്നതായും സിഎജി റിപ്പോർട്ടിൽ പറയുന്നു. കിഫ്ബി പെൻഷൻ കമ്പനി എന്നിവ വഴി നടത്തിയ ഓഫ് ബജറ്റ് കടമെടുപ്പ് സാമ്പത്തിക സ്ഥിതി വഷളാക്കിയെന്നും 2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയിലേക്ക് മാറ്റിഎന്നാണ് സിഎജിയുടെ കണ്ടെത്തൽ.
ഇത് ക്രമവിരുദ്ധ നടപടിയാണ്. ഇത് വഴി ധനക്കമ്മിയും റവന്യു കമ്മിയും കുറച്ച് കാണിച്ചു .പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച സംഭാവനയുടെ വിശ്വാസ്യതയും സംശയത്തിലാക്കുന്ന ഗുരുതര കണ്ടെത്തൽ ആണ് സിഎജിയുടേത് . കിഫ്ബിയും പൊതുമേഖലാ പെൻഷൻ കമ്പനിയും 39230 കോടിയുടെ ഓഫ് ബജറ്റ് ബാധ്യത ഉണ്ടാക്കിയെന്നാണ് മറ്റൊരു കണ്ടെത്തൽ . കടമെടുപ്പ് ഇപ്പോഴും തുടരുകയാണ്.കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ ധന മാനേജ്മൻ്റിലെ പാളിച്ചയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 24-25 സാമ്പത്തിക വർഷത്തെ അധിക ചെലവിന് കാരണം ഹ്രസ്വകാല വായ്പയുടെ തിരിച്ചടവാണെന്നാണ് സിഎജി കണ്ടെത്തൽ.
2684.44 കോടി രൂപയാണ് കടം തിരിച്ചടക്കാൻ മാത്രം വിനിയോഗിച്ചത്. ചെലവു,കൂടുതലും വരവിൽ നേരിയ വർധനയുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക്. ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യു വരവിൽ 0.30 ശതമാനത്തിന്‍റെ മാത്രം വളർച്ചയുണ്ടായി.കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്‍റെ കുറവ് വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ചെലവിൽ 8.97 ശതമാനത്തിന്‍റെ വർധനവുണ്ടായി . റവന്യൂ ചെലവിന്‍റെ 64.40 ശതമാനവും വരവിന്‍റെ 80 ശതമാനവും ശമ്പളം അടക്കം ആനുകൂല്യങ്ങൾക്കാണെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.





























