ഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമം എന്നീ അജണ്ടകൾ സജീവമാക്കി ബി.ജെ.പി. പൗരത്വ ഭേദഗതി നിയമം ഒരാഴ്ചക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാകുറാണ് വെളിപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ ഫെബ്രുവരി ആദ്യവാരം നിയമസഭയിൽ വെക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർസിങ് ധാമിയും അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആഴ്ചകൾമാത്രം ബാക്കിനിൽക്കേയാണ്, ബി.ജെ.പിയുടെ വിവാദ അജണ്ടകളിൽ ബാക്കി നിൽക്കുന്ന രണ്ട് പ്രധാന ഇനങ്ങൾകൂടി ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്നവരിലൂടെ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. രാമക്ഷേത്രത്തിന്റെ പണി പൂർത്തിയായിട്ടില്ലെങ്കിലും പ്രാണപ്രതിഷ്ഠ നടത്തിയത് ഹിന്ദുത്വ വികാരം ശക്തിപ്പെടുത്താൻ മുതൽക്കൂട്ടായെന്ന് വിലയിരുത്തിയാണ്, പുതിയ അജണ്ടകൾകൂടി പുറത്തെടുക്കുന്നത്.





























