ഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പടുക്കവേ വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സഹായം ആറായിരം രൂപയിൽനിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താനാണ് ആലോചന. എന്നാൽ നീക്കം തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ളതാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനം. വനിതകളെയും കർഷകരെയും ഒപ്പം നിർത്താൻ കേന്ദ്രസർക്കാറിന്റെ നിർണായക നീക്കം. 2019ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നിലവിൽ മാസം 500 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് നൽകുന്നത്. വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കി ഉയർത്താനാണ് ആലോചന. ഇതുവഴി സ്ത്രീകളുടെയും കർഷകരുടെയും വോട്ടുറപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
വനിതകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം നിന്നു എന്നാണ് ഇതിനോടകം പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കിയത്. ഈ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് സർക്കാരിൻറെ ശ്രമം. വനിത കർഷകർക്ക് ഇത് നടപ്പായാൽ പ്രതിവർഷം 12000 രൂപ കിട്ടും. തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യ ഗഡുമായ 4000 രൂപ നല്കും. 112971186 കുടുംബങ്ങളാണ് നിലവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ദതിയുടെ ഗുണഭോക്താക്കൾ. ഇതിൽ 3 കോടി 56 ലക്ഷം പേർ വനിതാ കർഷകരാണ്.





























