കൊച്ചി : രമേശ് ചെന്നിത്തല – വി.ഡി സതീശന്‍ കൂട്ടുകെട്ട് ചർച്ചയാകുമ്പോൾ
മാറിമറിയുന്ന കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് പുത്തന്‍ മാറ്റങ്ങളുമായി കുതിക്കുകയാണ്. ചെന്നിത്തലയുടെ ശാന്തതയും സമവായവും വി.ഡി സതീശന്റെ കര്‍ക്കശ നിലപാടുകളും ഒത്തുചേരുമ്പോള്‍ കോണ്‍ഗ്രസ് അടിമുടി മാറുകയാണ്. പരമ്പരാഗത ശൈലികളും അഴകൊഴമ്പന്‍ തീരുമാനങ്ങളും ഇനിയുണ്ടാകില്ല എന്ന സന്ദേശം ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ അവസാനിച്ചു. പാര്‍ട്ടിയാണ് എല്ലാം, തീരുമാനങ്ങളും പാര്‍ട്ടി പറയും, ആരുടേയും സമ്മര്‍ദ്ദങ്ങള്‍ ഇനിയും വിലപ്പോകില്ല. വിമതശബ്ദത്തിനും വിരാമംകുറിച്ചു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെ ഇനി പാര്‍ട്ടി വേദികളില്‍ മാത്രം. എന്തായാലും ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അടിമുടി മാറുകയാണ്.
പാര്‍ട്ടിക്ക് ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തര്‍ക്കങ്ങളും വിമതശല്യവും കാലുവാരലുകളുമൊക്കെ പതിവായിരുന്നുവെങ്കില്‍ ഇനിയും അതൊക്കെ പഴങ്കഥയാകും. മുന്നണി ഒറ്റക്കെട്ടായി മുമ്പോട്ടുപോകുമെന്നും ഒന്നിച്ചുനിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉയരുമ്പോൾ പ്രവര്‍ത്തകരിലും നിറഞ്ഞ ആവേശമാണ്. നീണ്ട പത്ത് വര്‍ഷത്തിനുശേഷം കേരളത്തില്‍ അധികാരത്തിലെത്തുക എന്നതുമാത്രമാണ് എല്ലാവരുടെയും ലക്‌ഷ്യം.
അനുഭവത്തിന്റെ സൗന്ദര്യമുള്ള മുഖം – രമേശ് ചെന്നിത്തലയെക്കുറിച്ച് അങ്ങനെയും പറയാം. കോൺഗ്രസ് സംഘടനാ രാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിച്ച നേതാവാണ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച അദ്ദേഹത്തിന് ഭരണപരിചയവും സംഘടനാ നിയന്ത്രണശക്തിയുമുണ്ട്. വിവിധ സമൂഹങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ചെന്നിത്തലക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതുതലമുറയുടെ ശബ്ദമായിട്ടുവേണം വി.ഡി. സതീശനെ കാണുവാന്‍. നിലവില്‍ പ്രതിപക്ഷ നേതാവായ വി.ഡി.സതീശൻ നിയമസഭയിലും പൊതുരംഗത്തും ശക്തമായ സാന്നിധ്യമാണ്. ആധുനിക രാഷ്ട്രീയ ആശയവിനിമയ ശൈലിയും ശക്തമായ വിമർശന രാഷ്ട്രീയവും അദ്ദേഹത്തെ പുതുതലമുറ നേതാവായി ഉയർത്തിയിട്ടുണ്ട്. യുവജന-മധ്യവർഗ പിന്തുണയും പാർട്ടി പ്രവർത്തകരിലെ സ്വാധീനവും വി.ഡിയുടെ ശക്തിയാണ്. ഭാവി നേതൃത്വം ഏറ്റെടുക്കാൻ കഴിയുന്ന ഒരു നേതാവെന്ന വിലയിരുത്തലും വി.ഡി സതീശനെക്കുറിച്ചുണ്ട്.
സതീശന്റെ കർശനമായ രാഷ്ട്രീയ ശൈലിയെ അപേക്ഷിച്ച് രമേശ് ചെന്നിത്തലയുടെ സൗമ്യവും സമവായപരവുമായ ഇടപെടൽ മുന്നണി ഏകോപനത്തിന് കൂടുതൽ ഗുണകരമാകുമെന്ന് പലരും അഭിപ്രായപ്പെടുന്നു. മുന്നണി ഏകോപനത്തിൽ ചെന്നിത്തലയുടെ പങ്ക് വളരെ വലുതാണ്. യുഡിഎഫ് രാഷ്ട്രീയം ഘടകകക്ഷികളുടെ ഐക്യത്തിലാണ് നിലനിൽക്കുന്നത്. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് വിഭാഗങ്ങളെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സമവായപരമായ നേത്യത്വം അനിവാര്യമാണ്. ഉമ്മൻ ചാണ്ടിക്ക് ശേഷം യുഡിഎഫ് ഘടകകക്ഷികളെ ഒരുമിപ്പിക്കാൻ കഴിയുന്ന നേതാവ് രമേശ് ചെന്നിത്തലയാണെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. സൗഹൃദപരമായ ഇടപെടലും വ്യക്തിപരമായ ബന്ധങ്ങളും ചെന്നിത്തലയുടെ നേട്ടമാണ്.
മുന്നണി വീണ്ടും അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ മുതിർന്നതും ഭരണപരിചയവും മുൻനിർത്തി മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ലഭിക്കണം എന്ന വാദം ശക്തമാണ്. സമുദായിക നേതാക്കളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പിന്തുണ വി.ഡി. സതീശനേക്കാൾ രമേശ് ചെന്നിത്തലയ്ക്കാണ് കൂടുതലെന്ന വിലയിരുത്തലുമുണ്ട്. മുതിർന്ന നേതാവും പുതുതലമുറ നേതാവും ഒരുമിച്ച് ഭരണത്തിൽ വരുന്നതാണ് മറ്റു ചിലർ മുന്നോട്ട് വെയ്ക്കുന്ന ആശയം. ചെന്നിത്തല മുഖ്യമന്ത്രിയും സതീശൻ ധനകാര്യമോ ആഭ്യന്തരമോ കൈകാര്യം ചെയ്യുന്നരീതിയില്‍ പഴമയും പുതുമയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ഭരണം. എന്തായാലും തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഈ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ.































