ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നതുൾപ്പെടെ ഹർജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് നാളെ ഹർജികൾ പരിഗണിക്കുന്നത്. കേസ് വിശദമായി വാദം കേൾക്കുന്നതിനായി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുത്തേക്കും. മുൻപ് രൂപീകരിച്ച ഒമ്പതംഗ ബെഞ്ചിലെ മിക്ക ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് ആവശ്യമായി വരുന്നത്.
ഏഴ് ഭരണഘടനാപരമായ ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കേണ്ടത്. രാജ്യത്തെ മത സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലെ അതിർവരമ്പുകൾ നിശ്ചയിക്കുന്ന ചോദ്യങ്ങളാണിവയൊക്കയും. മതാചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതാണ് കാതലായ ചോദ്യം. പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് 2018ലാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഒരു ഭിന്നവിധിയോടെ അഞ്ചംഗബഞ്ച് ആണ് തീരുമാനത്തിലെത്തിയത്. അറുപതോളം പുനഃപരിശോധന ഹർജികൾ എത്തിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ല. സർക്കാരിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേയും അഭിപ്രായം തേടാനും കേസ് നടത്തിപ്പിനായി നോഡൽ ഓഫീസറെ നിശ്ചയിക്കാനും നാളെ സാധ്യതയുണ്ട്.






























