റാന്നി : ഗ്രാമീണ റോഡുകളെ ബന്ധിപ്പിക്കുകയും ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന ഔട്ടർ റിംങ് റോഡിന്റെ പണി അനിശ്ചിതത്വത്തിൽ. ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നതിന് കരാർ നല്കിയിട്ടും നാളിതുവരെയായി പണികൾ തുടങ്ങിയില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത, വെണ്ണിക്കുളം-റാന്നി എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 8 കിലോമീറ്ററോളം നീളമുള്ള ഗ്രാമീണ റോഡുകളെ യോജിപ്പിച്ചാണ് ഔട്ടർ റിങ് റോഡ് രൂപകല്പന ചെയ്തത്.
ചെല്ലക്കാട്- പൂഴിക്കുന്ന്, പുള്ളോലി-പൂഴിക്കുന്ന്, പുള്ളോലി-വളവൊടികാവ്, നെല്ലിക്കമൺ- അരുവിക്കൽ, ഉന്നക്കാവ്-പൂവൻമല എന്നീ ഗ്രാമീണ റോഡുകളാണ് ഔട്ടർ റിംങ് റോഡായി മാറിയത്. 7.7 കോടി രൂപാ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. ബിഎം ആന്റ് ബിസി നിലവാരത്തിൽ 5.5 മീറ്റർ വീതിയിൽ ടാറിംങ്ങും, വീതി കുറഞ്ഞ ഭാഗങ്ങളിൽ വീതി കൂട്ടി കോൺക്രീറ്റ് സംരഷണ ഭിത്തി, ഓട, വളവുകളിൽ ഇടി താങ്ങി, ട്രാഫിക്ക് ദിശാബോർഡ് എന്നിവ സ്ഥാപിച്ചു കൊണ്ട് റോഡ് ഉന്നത നിലവാരത്തിലാക്കുന്നത്.
ക്രഷർ യൂണിറ്റുകളില്‍ നിന്നും അമിത ലോഡുമായെത്തുന്ന ടിപ്പർ ലോറികളും നിരവധി ഭാര വാഹനങ്ങള്‍ അടക്കം ടൗണിൽ ഗതാഗത കുരുക്കുണ്ടാക്കുമ്പോൾ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന റോഡാണിത്. ഔട്ടർ റിങ്ങ് റോഡ് യാഥാർത്ഥ്യമായാൽ ഗതാഗതക്കുരുക്കിനൊരു പരിഹാരവും ഗ്രാമീണ ജനതക്ക് യാത്രാ സൗകര്യവുമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഔട്ടർ റിംങ് റോഡ് അലൈമെന്റ് ജോലി പൂർത്തിയായി ഉടൻ പണിതുടങ്ങുമെന്ന് മാരാമത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഒന്നുമായില്ല.





























