റാന്നി : വീതി വർദ്ധിപ്പിച്ച് പുനരുദ്ധാരണം നടത്തിയ റോഡിന്‍റെ വശത്തെ കുടിവെള്ള വിതരണ പൈപ്പ് ഇതുവരെ മാറ്റി സ്ഥാപിച്ചില്ല. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ചെത്തോങ്കര – അത്തിക്കയം റോഡിലെ അഞ്ചുകുഴിക്ക് സമീപത്തുള്ള കുടിവെള്ള വിതരണ സംഭരണിയിലേക്കുള്ള പൈപ്പുകള്‍ ആണ് മാറ്റി സ്ഥാപിക്കാത്തത്. ഇതിന് സമീപം വരെയുള്ള റോഡിന്‍റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും പൂട്ടുകട്ടകള്‍ പാകുകയും ചെയ്തിരുന്നു. റോഡിന്റെ വശത്തായി പഴയ കെട്ടിലേക്ക് ഉയര്‍ത്തി വെച്ച പൈപ്പുകള്‍ ഇപ്പോഴും ഉയർന്നുനിൽക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. റാന്നിയിൽ നിന്ന് കിഴക്കൻ മേഖലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, കുടമുരുട്ടി എന്നീ ടൗണുകളുമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്. ശബരിമല സീസൺ കാലത്ത് ഇതുവഴിയും വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ട്.
നേരത്തെ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിച്ച റോഡിന് വീതി വളരെ കുറവായിയുന്നു. പലഭാഗങ്ങളിലും കൊടും വളവുകളും മൺതിട്ടകളുമാണ്. റോഡിന്റെ വീതി കൂട്ടുക, വളവുകൾ നിവർക്കുക, വശങ്ങൾ കെട്ടി സംരക്ഷിക്കുക, ഓടകൾ നിർമ്മിക്കുക, അപകട സൂചനാബോർഡുകൾ സ്ഥാപിക്കുക, ഇന്റർലോക്ക് കട്ടകൾ പാകുക തുടങ്ങിയവയ്ക്കായി രണ്ടാമത് ഫണ്ട് അനുവദിച്ചിരുന്നു. കുറഞ്ഞത് 10 മീറ്റർ വീതിയിൽ റോഡ് പുനരുദ്ധരിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ പലഭാഗത്തും ആളുകൾ സ്ഥലം വിട്ടുനൽകാത്തത് തടസമായിരുന്നെങ്കിലും പരമാവധി വീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. പക്ഷേ ഇവിടെ പൈപ്പിന്‍റെ ജോലികള്‍ നടത്താഞ്ഞതു മൂലം വളവില്‍ അപകടകെണിയായി നില്‍ക്കുകയാണ്.
5.80 കോടി രൂപ ചെലവിലായിരുന്നു നവീകരണം നടത്തിയത്.





























