പത്തനംതിട്ട : മണിയാർ കാർബൊറാണ്ടം ജലവൈദ്യുത പദ്ധതി ഊർജ്ജ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൻ പ്രകാരം ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയക്കുകയും കെ.എസ്.ഇ.ബി സ്ഥാപിച്ച ബോർഡ് നശിപ്പിക്കുകയും ചെയ്ത സ്വകാര്യ ഗ്രൂപ്പിന്റെ നടപടി ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന മാഫിയാ പ്രവർത്തനത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. അമിതവിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന കെ.എസ്.ഇ.ബി കൊടും ചൂടിന്റെ കാലത്ത് പ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തി ജനങ്ങളെ വലക്കുകയാണ്.
സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഒരു നിമിഷം പാഴാക്കാതെ വൈദ്യുതി നിലയം ഏറ്റെടുത്തില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ചു വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു കരാർ തൊഴിലാളികളെ അയച്ച് ഏറ്റെടുക്കൽ പ്രഹസനം ആണ് കെ.എസ്.ഇ.ബി ഇന്നലെ നടത്തിയത്. മണിയാർ ജലവൈദ്യുത പദ്ധതിയിൽ 30 വർഷംകൊണ്ട് സ്വകാര്യ കമ്പനിക്കുണ്ടായ ലാഭം 300 കോടി രൂപയിലേറെയാണെന്നും ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. ഓരോ വർഷത്തെയും വൈദ്യുതി നിരക്ക് കണക്കാക്കിയാൽ ശരാശരി 332 കോടി രൂപയുടെ വൈദ്യുതിലാഭം കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിനുണ്ടായിട്ടുണ്ടാകും. പദ്ധതി നിർമാണത്തിനായി 22 കോടി രൂപ മാത്രമാണ് ചെലവ് വന്നിട്ടുള്ളത്.
മണിയാർ ക്യാപ്റ്റീവ് ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനത്തിന് യൂണിറ്റിന് 50 പൈസ മാത്രമാണ് നിലവിലെ നിരക്ക്. അതേസമയം വൈദ്യുതി ബോർഡിൽനിന്ന് നിലവിൽ ഒരു യൂണിറ്റ് വൈദ്യുതി മറ്റുകമ്പനികൾ വാങ്ങുമ്പോൾ 7.20 രൂപ നൽകണം. സംസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് അനുവദിച്ച ആദ്യത്തെ ക്യാപ്റ്റീവ് പവർ പ്രോജക്ടാണ് മണിയാർ. ഔദ്യോഗികമായി കമ്മിഷൻ ചെയ്തത് 1995-ലാണെങ്കിലും 1994 ഡിസംബറിൽ വൈദ്യുതോത്പാദനം തുടങ്ങി. മുഴുവൻസമയവും ജലലഭ്യതയുള്ള പദ്ധതിയിൽ വൈദ്യുതോത്പാദനം നിർത്തിവെക്കേണ്ടിവരില്ല എന്നതായിരുന്നു പ്രധാന ആകർഷണം. പ്രതിവർഷം 3.6 കോടി യൂണിറ്റ് ഉത്പാദനമാണ് ഇവിടെ നടക്കുന്നത്.
പദ്ധതി തുടങ്ങിയപ്പോൾ ഉത്പാദനച്ചെലവ് 10 പൈസയായിരുന്നു. അക്കാലത്ത് വ്യവസായങ്ങൾക്കുള്ള വൈദ്യുതിനിരക്ക് 90 പൈസയും. പത്തുവർഷത്തിനുശേഷം ഇത് 30 പൈസയും മൂന്ന് രൂപയുമായി മാറി. നിലവിൽ 50 പൈസയും 6.20 രൂപയുമാണ്. ഉത്പാദനച്ചെലവ് ഒഴിവാക്കിയാൽപ്പോലും ഒരുവർഷം ഏറ്റവും ചുരുങ്ങിയത് 11.07 കോടി രൂപ കമ്പനിക്ക് വൈദ്യുതിനിരക്കിൽ ലാഭമുണ്ടായിട്ടുണ്ട്. ബി.ഒ.റ്റി കരാർ കാലാവധി കഴിഞ്ഞ 12 മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള മണിയാർ സ്വകാര്യ ജലവൈദ്യൂത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഏക സംഘടന ഐ.എൻ.റ്റി.യു.സി ആണെന്നും അദ്ദേഹം പറഞ്ഞു.































