ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള ‘പോര്’ തുടരുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തന്റെ പാർട്ടിയുടെ പേരിൽ വ്യാജ പിന്തുണാ കത്ത് ചമച്ചുവെന്ന ആരോപണവുമായി അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) രംഗത്തെത്തി. സംഭവത്തിൽ എഎംഎംകെ, പോലീസിൽ പരാതി നൽകി. എഎംഎംകെയുടെ ഏക എംഎൽഎയായ എസ്. കാമരാജിന്റെ പിന്തുണയെ ചൊല്ലിയാണ് തര്‍ക്കം മുറുകുന്നത്. ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കാമരാജിന്റെ കത്ത് വ്യാജമാണെന്നും ഇത് ഗവർണർക്ക് നൽകി വിജയ് വിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ടി.ടി.വി ദിനകരന്റെ ആരോപണം. ദിനകരന്റെ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെ, എംഎൽഎ കാമരാജ് കാറിലിരുന്ന് പിന്തുണക്കത്ത് എഴുതുന്ന ദൃശ്യങ്ങൾ ടിവികെ പുറത്തുവിട്ടു.
ടി.ടി.വി ദിനകരന്റെ അനുമതിയോടെയാണ് താൻ വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതെന്ന് കാമരാജ് വീഡിയോയിൽ പറയുന്നുണ്ട്. കാമരാജ് സ്വമേധയാ സന്തോഷത്തോടെയാണ് കത്തെഴുതിയതെന്നും ദിനകരൻ ഇപ്പോൾ നുണപ്രചാരണം നടത്തുകയാണെന്നും ടിവികെ നേതൃത്വം ആരോപിച്ചു. അതേസമയം, കാമരാജിന്റെ നിലപാട് മാറിയതാണോ അതോ സമ്മർദ്ദത്തിന് വഴങ്ങിയതാണോ എന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച സജീവമാണ്. തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനായി ഓരോ സീറ്റും നിർണ്ണായകമായിരിക്കെ, ഈ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ കടുക്കാനാണ് സാധ്യത.






























