അമേരിക്ക : ചന്ദ്രോപരിതലത്തിലിറങ്ങുന്ന, സ്വകാര്യ കമ്പനിയുടെ ആദ്യപേടകമെന്ന ചരിത്രനേട്ടം സ്വന്തമാക്കി യു.എസിന്റെ ഒഡീസിയസ്. ടെക്‌സസിലെ ഹൂസ്റ്റൺ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഇന്റൂയിറ്റീവ് മെഷീൻസ് (ഐ.എം.) കന്പനി നിർമിച്ച നോവ-സി ലാൻഡറാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. വ്യാഴാഴ്ച പ്രാദേശികസമയം വൈകീട്ട് 6.23-നായിരുന്നു (ഇന്ത്യൻസമയം പുലർച്ചെ 4.53) സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ഇറങ്ങി ആറുമാസം പിന്നിടുമ്പോഴാണ് ഒഡീസിയസിന്റെ നേട്ടം. അരനൂറ്റാണ്ടിനുശേഷം യു.എസ്. ചന്ദ്രനിൽ മടങ്ങിയെത്തിയെന്ന് നാസ അഡ്മിനസ്‌ട്രേറ്റർ ബിൽ നെൽസൺ വ്യക്തമാക്കി. 1972-ൽ നാസ വിക്ഷേപിച്ച അപ്പോളോ-17 ആണ് അവസാനമായി ചന്ദ്രനിലിറങ്ങിയ യു.എസ്. പേടകം.





























