കവിയൂർ : പനയമ്പാല തോട്ടിലെ നീരൊഴുക്ക് താണു. കല്ലൂപ്പാറ റോഡിലെ പെരുമ്പെടി പാലത്തിന്റെ അടിത്തട്ട് തെളിഞ്ഞു. മണിമലയാറിന്റെ പ്രധാന കൈവഴിയായ തോട് സംരക്ഷണമില്ലാതെ നശിക്കുകയാണ്. 10 മീറ്റർ മാത്രം വീതിയുള്ള തോട്ടിൽ പാലത്തിന്റെ തൂണും തോടിന്റെ ഇരുവശത്തുമായി പാലത്തിന്റെ സംരക്ഷണഭിത്തിയും നിർമിച്ചപ്പോൾ തോടിന്റെ നീരൊഴുക്ക് വീതി മൂന്നിലൊന്നായി കുറഞ്ഞു. വീതി കുറഞ്ഞപ്പോഴുണ്ടായ ശക്തമായ ഒഴുക്കിൽ പാലത്തിന്റെ അടിത്തട്ടിലെ മണ്ണ് കൂടി ഒലിച്ചുപോയതാണ് പാലത്തിന്റെ അടിത്തറ തെളിയാൻ കാരണം.
വെണ്ണീർവിള അടക്കമുള്ള പടശേഖരങ്ങളിലേക്ക് ജലമെത്തുന്നത് ഇതുവഴിയാണ്. കവിയൂർ പുഞ്ചയിലെ പ്രധാന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാലത്തിന്റെ 25 മീറ്റർ മുകളിലാണ്. പമ്പ് ചെയ്യാനുള്ള വെള്ളം ശേഖരിക്കുന്നതിന് പാലത്തിനോട് ചേർന്ന് തടയണ താത്കാലികമായി നിർമിക്കാറുണ്ട്. വേനൽക്കാലത്ത് കൃഷിക്ക് ഇതിലെ വെള്ളമാണ് പമ്പിങ്ങിന് ഉപയോഗിക്കുന്നത്. തോട് 3 കിലോമീറ്ററോളം ദൂരത്തിൽ ഒഴുകി പനയമ്പാല തോടുമായി കൂടിച്ചേരുന്നു. മുതയ്ക്കൽ, തുരുത്ത്, തറക്കീഴ്, വാക്കേകടവ് തുടങ്ങിയിടത്തെ 300 ഏക്കറോളം വരുന്ന പാടങ്ങളിൽ കൈത്തോടുകളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഇവയെ നിലനിർത്തുന്നത് ഈ തോട്ടിലൂടെ ഒഴുകി കയറുന്ന ജലമാണ്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കിലോമീറ്ററുകളുടെ ദൂരം താണ്ടിയെത്തുന്ന പനയമ്പാല ആറ്റിലേക്ക് ചെന്നുചേരുന്നതും ഇതേ തോടുമായി ചേർന്നാണ്. ഇതിനോട് ചേർന്ന് താമസിക്കുന്ന നൂറുക്കണക്കിന് ആളുകളുടെ കിണറുകളിൽ നീരുറവ എത്താൻ സഹായിക്കുന്ന ജലസ്രോതസ്സ് കൂടിയാണിത്. ഇതിനാൽ കാട്ടുച്ചെടികളും വീണുകിടക്കുന്ന മുളങ്കൂട്ടങ്ങളും നീക്കി സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.