ലഖ്നൗ : ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ട്വിസ്റ്റ്. പെൺകുട്ടിയുടെ അമ്മാവന്‍ പ്രതികളിലൊരാളായ യുവാവിനെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് അമ്മാവന്‍ മുമ്പ് നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തിന് പിന്നാലെ നഗ്‌നയായ നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. കുട്ടി നഗ്‌നയായി റോഡിലൂടെ നടക്കുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അമ്മാവന്‍റെ ആസൂത്രണമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതായും വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് നിഗമനമെന്നും ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മാവന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യുവാവില്‍നിന്ന് പ്രദേശത്തെ ഒരു വ്യാപാരി വലിയ തുക കടംവാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കാതിരിക്കാന്‍ വേണ്ടിയാണ് ഇയാള്‍ കുട്ടിയുടെ അമ്മാവനുമായി ചേര്‍ന്ന് ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.