റാന്നി: വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ ഒരുങ്ങി മലയോര റാണി. സംസ്ഥാന സർക്കാരിൻറെ 10 വർഷത്തെ വികസനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി നയിക്കുന്ന മധ്യമേഖലാ ജാഥയാണ് വെള്ളിയാഴ്ച വൈകിട്ട് 4 ന് ഇട്ടിയപ്പാറ പഴയ ബസ്റ്റാൻഡിൽ എത്തുന്നത്. പിണറായി സർക്കാരിൻറെ 10 വർഷത്തെ തുടർ ഭരണത്തിൽ റാന്നിക്ക് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കാൻ ആയത്. ആദ്യഘട്ടത്തിൽ എംഎൽഎയായിരുന്ന രാജു എബ്രഹാമും ഇപ്പോഴത്തെ എംഎൽഎ അഡ്വ പ്രമോദ് നാരായണും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ഇവിടേക്ക് എത്തിക്കാൻ നേതൃത്വം നൽകിയവരാണ്. തുടർച്ചയായി പ്രവർത്തനങ്ങളിലൂടെ ഒരു പുതിയ റാന്നിയെ കെട്ടിപ്പടുക്കാനായി റാന്നിയുടെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത 780 കോടി രൂപ ചിലവഴിച്ച് വികസിപ്പിച്ചത് റാന്നിയുടെ ഗതാഗത രംഗത്ത് പുതിയ വഴിത്തിരിവായി.
മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ഉന്നത നിലവാരത്തിലേക്ക് എത്തിക്കാൻ ആയത് മറ്റൊരു നേട്ടമാണ്. റാന്നിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ പാലം നിർമ്മാണം അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിയതിനാൽ ഇടയ്ക്ക് വെച്ച് മുടങ്ങിയെങ്കിലും വീണ്ടും തടസ്സങ്ങൾ പരിഹരിച്ച് ഫെബ്രുവരിയിൽ തന്നെ നിർമ്മാണം പുനരാരംഭിക്കുകയാണ്. ഇത് വലിയ നേട്ടമാകും. ആതുര ശുശ്രൂഷ രംഗത്ത് റാന്നിയുടെ നട്ടെല്ല് ആയ റാന്നി താലൂക്ക് ആശുപത്രിക്ക് 15.5 കോടിയുടെ പുതിയ കെട്ടിടം നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് 7 കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നുണ്ട്.
ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളുടെയും അടിസ്ഥാന സൗകര്യ വികസനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴി മികച്ച ശുശ്രൂഷ ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് തലവേദനയായിരിക്കുന്ന വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിന് വനാതിർത്തികളിൽ കിടങ്ങുകളും സോളാർ വേലികളും നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള വന്യജീവി പ്രതിരോധ മാർഗങ്ങളിലും സർക്കാർ ശ്രദ്ധ തിരിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയുള്ള സോളാർ വേലിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകാറായി .അടുത്ത ഘട്ടത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ടൂറിസം രംഗത്ത് മണിയാർ ടൂറിസം പദ്ധതിക്ക് 5 കോടിയുടെ പ്രവർത്തികൾ ആരംഭിച്ചു. പെരുന്തേനരുവി പദ്ധതിക്ക് രണ്ടാം ഘട്ടത്തിൽ ചില്ല് നടപ്പാലം ഉൾപ്പെടെ കൊണ്ടുവരുന്നതിനായി ഏഴ് കോടി രൂപയുടെ പദ്ധതിയും വകയിരുത്തിയിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും കെട്ടിടം നിർമ്മിച്ചു നൽകുകയും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സമ്പൂർണ്ണ കുടിവെള്ള ലഭ്യതയ്ക്ക് വേണ്ടി വലിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ജൽ ജീവൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഫണ്ട് കുടിവെള്ള വിതരണത്തിനായി അനുവദിച്ച് പ്രവർത്തികൾ നടപ്പാക്കുന്ന നിയോജക മണ്ഡലമായി റാന്നി മാറിക്കഴിഞ്ഞു.
ഈ വികസന നേട്ടങ്ങളിൽ എല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജാഥ പര്യടനം നടത്തുന്നത്. കെ കെ ശൈലജ ടീച്ചർ, പി കെ ബിജു, പി പി സുനീർ, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെജി പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ. പരിപാടിയുടെ വിജയത്തിനായി റാന്നിയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ ജോജോ കോവൂർ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോമളം അനുരുദ്ധൻ, ഏരിയ സെക്രട്ടറി അഡ്വ പി സുഭാഷ് കുമാർ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ജോർജ് എബ്രഹാം, ജില്ലാ സെക്രട്ടറി ബിപിൻ കല്ലംപറമ്പിൽ, കെ കെ സുരേന്ദ്രൻ,പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ബിനോയി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.































