വിതുര: കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് കാമുകൻ പോലീസിൽ മൊഴി നൽകി.അറസ്റ്റിലായ കാമുകൻ പാലോട് പെരിങ്ങമ്മല കറുപ്പൻകാല സ്വദേശി അച്ചുവിനെ (24) നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സിബിയുടെ ഭാര്യ സുനിലയെയാണ് (22) പ്രതി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.അന്ന് രാവിലെ മരുന്ന് വാങ്ങാനായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് സുനില വീട്ടിൽ നിന്നിറങ്ങിയത്.
അച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. വൈകിട്ടായിട്ടും സുനില മടങ്ങിവരാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനില അച്ചുവിനോടൊപ്പം പോയതായി കണ്ടെത്തിയത്.തിരുവനന്തപുരത്തു നിന്ന് വൈകിട്ട് ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തി. വനമേഖലയോടു ചേർന്നുള്ള വിജനമായ പ്രദേശമാണിത്.





























